പാക് അധിനിവേശ കശ്മീരിൽ (PoK) അവകാശങ്ങൾക്കായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന പൗരന്മാരെ ഇന്ത്യയെപ്പോലെ ശത്രുക്കളായി കാണണമെന്നും അവർക്കെതിരെയുണ്ടായ സൈനിക നടപടി ശരിയാണെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സർക്കാരിനും പാക് സൈന്യത്തിനുമെതിരെ പ്രതിഷേധിച്ച 14 സാധാരണക്കാരെ പാകിസ്താൻ സുരക്ഷാ സേന വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ചാണ് പ്രതിരോധ മന്ത്രി വിവാദ പരാമർശം നടത്തിയത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനെയാണ് പാക് സർക്കാർ ന്യായീകരിക്കുന്നത്.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ പാക് അധീന കശ്മീരിൽ നടന്ന കൂറ്റൻ പ്രതിഷേധ മാർച്ചിന് നേരെയായിരുന്നു പാകിസ്താൻ സേന ക്രൂരമായ വെടിവെപ്പ് നടത്തിയത്. വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി, പാക് സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങൾ എന്നിവയ്‌ക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. സംഭവത്തിൽ 14 സമാധാനപരമായ പ്രതിഷേധക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു പാകിസ്താനി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖവാജ ആസിഫ് നിഷ്ഠൂരമായ നടപടിയെ ന്യായീകരിച്ച് സംസാരിച്ചത്.
ഇസ്‌ലാമാബാദിലെ ഭരണകൂടത്തിനെതിരെയും സൈന്യത്തിനെതിരെയും പ്രക്ഷോഭത്തിന് ഇറങ്ങുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും, ഇന്ത്യയെ കാണുന്ന അതേ ശത്രുതയോടെ വേണം അവരെയും കാണാനെന്നും അദ്ദേഹം പറഞ്ഞു. പാക് സർക്കാരിന്റെ നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെ വിഘടനവാദികളായും ശത്രുരാജ്യത്തിന്റെ ഏജന്റുമാരായും ചിത്രീകരിക്കുന്ന നയമാണ് മന്ത്രിയുടേത്. ഖവാജ ആസിഫിന്റെ കടുത്ത വർഗീയ-വിദ്വേഷ പ്രസ്താവനയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ഇന്ത്യയോട് ഉപമിച്ച് വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന പാകിസ്താന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.












