ചെന്നെ: മൈചോങ് ചുഴലിക്കാറ്റ് തമിഴ്‌നാട്- ആന്ധ്രാ തീരത്തോടടുത്തതോടെ ചെന്നെ നഗരത്തിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പല വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. മഴയെ തുടർന്ന് വെള്ളക്കെട്ടിൽ കുടുങ്ങിയ പീർക്കൻകരനൈയ്ക്കും പെരുങ്ങലത്തൂരിനും സമീപത്ത് നിന്നും 15 ഓളം പേരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി. നിരവധി ട്രൈയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന മൈസൂരു ശതാബ്ദി എക്സ്പ്രസ്, കോയമ്പത്തൂർ കോവൈ എക്സ്പ്രസ്, കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു എസി ഡബിൾ ഡെക്കർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു ബൃന്ദാവൻ എക്സ്പ്രസ്, തിരുപ്പതി സപ്തഗിരി എക്സ്പ്രസ് എന്നീ ആറ് ട്രെയിനുകളാണ് റദ്ദാക്കിയത്. വെള്ളക്കെട്ട് കാരണം 14 സബ്‌വേകളും അടച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
Discussion about this post