ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ ന്യായീകരണവുമായി ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ. തന്റെ പരാമർശം ഇത്രയുമധികം വിവാദമാക്കാനില്ലെന്ന് സെന്തിൽ കുമാർ പറഞ്ഞു. സംഭവത്തിൽ രൂക്ഷവിമർശനം ഉയരുന്നതിനിടെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ നടത്തിയത് വിവാദ പരാമർശം അല്ല. ഇതിന് മുൻപും സമാനപരാമർശം നടത്തിയിട്ടുണ്ട്. അപ്പോഴും ആഭ്യന്തര മന്ത്രിയും മറ്റ് ബിജെപി അംഗങ്ങളും സഭയിൽ ഉണ്ടായിരുന്നു. ഇത് ഒരു വിവാദ പരാമർശം അല്ല. ആരെയെങ്കിലും വിവാദം വേദനിപ്പിച്ചു എങ്കിൽ അടുത്ത തവണ സമാന പരാമർശം നടത്തുന്നത് ഒഴിവാക്കാം. മറ്റെന്തെങ്കിലും പകരമായി ഉപയോഗിക്കാമെന്നും സെന്തിൽ കുമാർ വ്യക്തമാക്കി. തന്റെ പരാമർശം വികാരം വ്രണപ്പെടുത്തിയെന്ന് ആരും നേരിട്ട് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളെ അധിക്ഷേപിച്ച് എംപി രംഗത്ത് എത്തിയത്. ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്നായിരുന്നു സെന്തിൽ വിശേഷിപ്പിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെടുത്തിയായിരുന്നു സെന്തിലിന്റെ പരാമർശം.
Discussion about this post