ന്യൂഡൽഹി : ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിൽ നിരോധനാജ്ഞ ലംഘിച്ച് ഉപരോധ സമരം നടത്തുകയും, പോലീസിന്റെ കസ്റ്റഡി നടപടികളെ പ്രതിരോധിക്കാൻ റോഡിൽ കിടന്ന് വൻ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പരീക്ഷാ തട്ടിപ്പുകളുടെയും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രക്ഷോഭത്തിന്റെയും പേരിൽ സർക്കാരുമായി അനുരഞ്ജന ചർച്ചകൾ പുരോഗമിക്കവെ, വിഷയം കൂടുതൽ സങ്കീർണ്ണമാക്കാനും മാധ്യമശ്രദ്ധ നേടാനും ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ സഖ്യവും ഈ പുതിയ വഴിതടയൽ സമരവുമായി രംഗത്തെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് സുപ്രിയ സുലെ, കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കളെ മുൻനിർത്തിയായിരുന്നു പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള ഈ ഉപരോധ സമരം. സമാധാനപരമായി പിരിഞ്ഞുപോകാൻ പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് വഴിയിൽ കിടന്നുകൊണ്ട് പോലീസിനെ പ്രതിരോധിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും ബലമായി തൂക്കിയെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്ക് ജനാധിപത്യപരമായി പരിഹാരം കാണുന്നതിന് പകരം സഭയിലും തെരുവിലും അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധി, വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ നടത്തുന്ന ചർച്ചകളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രമന്ത്രി ജെ.പി. നദ്ദ നേരിട്ട് ചർച്ച നടത്തുകയും, ചികിത്സയിലുള്ള സോനം വാങ്‌ചുകിനെ ഉന്നത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ ഹൈക്കോടതിയിൽ അനുകൂല നിലപാട് എടുക്കുകയും ചെയ്ത ഭരണകൂട നീക്കങ്ങളെ പൂർണ്ണമായും അവഗണിച്ചാണ് പ്രതിപക്ഷം ഇത്തരം പ്രകടനങ്ങൾ നടത്തിയത്. കോൺഗ്രസിന്റെ ഈ ധർണയെ ആം ആദ്മി പാർട്ടി (എ.എ.പി) പോലുമുള്ള പ്രതിപക്ഷ കക്ഷികൾ പോലും വിമർശിക്കുകയും, രാഹുൽ ഗാന്ധിയുടെ ഇത്തരം തത്ത്വദീക്ഷയില്ലാത്ത പ്രകടനങ്ങൾ യഥാർത്ഥ വിദ്യാർത്ഥി സമരത്തിന്റെ ശക്തി കുറയ്ക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. നിയമപാലകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനും സുരക്ഷാ മേഖലകളിൽ അനാവശ്യ സംഘർഷം സൃഷ്ടിക്കാനും മുതിർന്ന രാഹുൽ ഗാന്ധിയുടെ നിലപാട്, ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷ നേതാവിന് ഒട്ടും യോജിച്ചതല്ലെന്ന കടുത്ത വിമർശനമാണ് ഇതോടെ ഉയരുന്നത്.








