ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത ധർണയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഒരു മാസമായി നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ കരുത്ത് ചോർത്താനും ശ്രദ്ധ തിരിക്കാനും ലക്ഷ്യമിട്ട് ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ആസൂത്രിത നാടകമാണിതെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ 7 ലോക് കല്യാൺ മാർഗിൽ സമരം ചെയ്യാൻ രാഹുൽ ഗാന്ധിക്ക് പെട്ടെന്ന് അനുമതി ലഭിച്ചതും, സമരം തുടങ്ങി മണിക്കൂറിനുള്ളിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉൾപ്പെടെയുള്ളവർ ചർച്ചയ്ക്കായി എത്തിയതും ബി.ജെ.പി-കോൺഗ്രസ് രഹസ്യ ധാരണയുടെ ഭാഗമാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അതിഷിയും രാജ്യസഭാ എം.പി സഞ്ജയ് സിംഗും ചൂണ്ടിക്കാണിച്ചു.
സി.ജെ.പി സമരത്തെ ദുർബലപ്പെടുത്താൻ മോദി തന്നെയാണ് രാഹുൽ ഗാന്ധിയെ സ്വന്തം വസതിക്ക് മുന്നിൽ സമരത്തിന് ഇരുത്തിയിരിക്കുന്നതെന്ന് സഞ്ജയ് സിംഗ് എക്സിൽ കുറിച്ചു. വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ യഥാർത്ഥത്തിൽ ആഗ്രഹമുണ്ടെങ്കിൽ രാഹുൽ ഗാന്ധി ജന്തർ മന്തറിലെ സി.ജെ.പി സമരപ്പന്തലിലേക്കാണ് പോകേണ്ടതല്ലാതെ നൂറോളം വരുന്ന സ്വന്തം പ്രവർത്തകരുമായി വഴിതടയൽ സമരം നടത്തി മാധ്യമശ്രദ്ധ നേടുകയല്ല വേണ്ടതെന്ന് എ.എ.പി നേതാവ് സോമനാഥ് ഭാരതി കുറ്റപ്പെടുത്തി. ഒരു മാസമായി ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്യുന്ന പ്രക്ഷോഭകരോട് സംസാരിക്കാൻ പോലും തയ്യാറാകാത്ത കേന്ദ്ര സർക്കാർ, രാഹുൽ ഗാന്ധി വഴിയിൽ കുത്തിയിരുന്ന ഉടൻ മന്ത്രിമാരെയും സെക്രട്ടറിമാരെയും ചർച്ചയ്ക്ക് അയച്ചത് ഈ സഖ്യത്തിന്റെ തെളിവാണെന്ന് സൗരഭ് ഭരദ്വാജും ആരോപിച്ചു.
അതേസമയം എ.എ.പിയുടെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയ കോൺഗ്രസ് നേതാവ് ബി.വി. ശ്രീനിവാസ്, ബി.ജെ.പിയുമായി യഥാർത്ഥ ‘ജുഗൽബന്ദി’ നടത്തുന്നത് എ.എ.പിയാണെന്നും പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇതിനിടെ, ഇരു പാർട്ടികളും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച സി.ജെ.പി നേതൃത്വം, വിദ്യാർത്ഥി പ്രക്ഷോഭം സൃഷ്ടിച്ച ജനകീയ ഐക്യത്തെ തകർക്കരുത് എന്ന് പരസ്യമായി അഭ്യർത്ഥിച്ചു.









