ചെന്നൈ : മിഷോങ് ചുഴലിക്കാറ്റിന്റെ ഫലമായി പെയ്ത കനത്ത മഴയെ തുടർന്ന് ചെന്നൈ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ചെന്നൈയിൽ മഴയ്ക്ക് ആശ്വാസമായെങ്കിലും വെള്ളക്കെട്ട് ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കേന്ദ്രസർക്കാർ നാവികസേനയുടെയും ഐഎഎഫിന്റെയും ചേതക് ഹെലികോപ്റ്ററുകൾ വിന്യസിച്ചു.
കനത്ത മഴയും വെള്ളക്കെട്ടും കാരണം എട്ടോളം മരണങ്ങളാണ് ചെന്നൈയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് കടന്നിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി എല്ലാ ഉദ്യോഗസ്ഥരോടും വകുപ്പുകളോടും അടിയന്തര ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും തയ്യാറായിരിക്കാൻ ആവശ്യപ്പെട്ടു.
നിലവിൽ മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ ബാപട്‌ല തീരത്താണ് എത്തിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായുള്ള കനത്ത മഴയെ തുടർന്ന് തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, പശ്ചിമ ഗോദാവരി, കോണസീമ, കാക്കിനാഡ എന്നീ എട്ട് പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ആന്ധ്രപ്രദേശിൽ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
Discussion about this post