ന്യൂഡൽഹി : രണ്ട് കേന്ദ്രമന്ത്രിമാരുൾപ്പെടെ പത്ത് ബിജെപി എംപിമാർ രാജിവച്ചു. 9 ലോകസഭ എംപിമാരും ഒരു രാജ്യസഭ എംപിയും ആണ് രാജി വെച്ചിട്ടുള്ളത്. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് ഇവർ പാർലമെന്റിൽ നിന്നും രാജിവയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും സന്ദർശിച്ച ശേഷമാണ് 10 എംപിമാർ രാജി സമർപ്പിച്ചത്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിനാൽ ഇവർ ഇനി സംസ്ഥാന മന്ത്രിസഭയിൽ പ്രവർത്തിക്കും എന്നാണ് സൂചന.
നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് പട്ടേൽ, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ്, റിതി പഥക് എന്നിവർ മധ്യപ്രദേശിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ലോക്സഭയിൽ നിന്നും രാജിവയ്ക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയാ കുമാരി, രാജ്യസഭാ എംപിയായ കിരോരി ലാൽ മീണ എന്നിവരും രാജിവച്ചു.
ഒപ്പം ഛത്തീസ്ഗഢിൽ നിന്നുള്ള അരുൺ സാവോയും ഗോമതി സായിയും ആണ് ലോക്സഭയിൽ നിന്നും രാജിവെച്ച മറ്റ് എംപിമാർ.
രാജിവച്ച എംപിമാരിൽ നരേന്ദ്ര സിംഗ് തോമർ കേന്ദ്ര കാർഷിക വകുപ്പ് മന്ത്രിയും പ്രഹ്ലാദ് പട്ടേൽ ഭക്ഷ്യ സംസ്കരണ, ജലശക്തി സഹമന്ത്രിയുമാണ്. രാജസ്ഥാനിൽ നിന്നുള്ള ലോക്‌സഭാ എംപി ബാബ ബാലക്‌നാഥ്, ഛത്തീസ്ഗഡിൽ നിന്നുള്ള കേന്ദ്ര ഗോത്രകാര്യ സഹമന്ത്രി രേണുക സിംഗ് എന്നിവരും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലോക്സഭയിൽ നിന്നും രാജി സമർപ്പിച്ചിട്ടില്ല.
Discussion about this post