ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേറ്റു. ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04 ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നതിൽ കോൺഗ്രസിന് അധികാരം ലഭിച്ച ഏക സംസ്ഥാനമാണ് തെലങ്കാന. തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായാണ് കോൺഗ്രസ് ഇവിടെ അധികാരത്തിൽ എത്തുന്നത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. തെലങ്കാന നിയമസഭയിലെ 119 അസംബ്ലി സീറ്റുകളിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 2014 ലാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും കെ ചന്ദ്രശേഖര റാവു നേതൃത്വം നൽകിയ ബി ആർ എസ് ആയിരുന്നു തെലങ്കാനയിൽ അധികാരത്തിലേറിയിരുന്നത്.
തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റ രേവന്ത് റെഡ്ഡിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും പൗരന്മാരുടെ ക്ഷേമത്തിനും സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മോദി അറിയിച്ചു. ഭട്ടി വിക്രമർക്ക മല്ലു തെലങ്കാനയിലെ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
Discussion about this post