കോഴിക്കോട് : മിച്ചഭൂമി വിഷയത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. അൻവർ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി കണ്ടെത്തിയതിന്റെ പേരിൽ തനിക്കെതിരെ എംഎൽഎ ദുരാരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കെവി ഷാജി വ്യക്തമാക്കി. എന്നാൽ ആ കളി ഇങ്ങോട്ട് വേണ്ടെന്നും അൻവറിനെതിരെ മാനനഷ്ട കേസ് കൊടുക്കും എന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പിവി അൻവർ എംഎൽഎക്കെതിരെ വിമർശനവുമായി കെ വി ഷാജി രംഗത്തെത്തിയത്. താൻ കണ്ടിട്ട് പോലും ഇല്ലാത്ത ഷാജഹാനുമായി ഹോട്ടലിൽ പോയതിന്റെ അടക്കം തെളിവുകൾ ഉണ്ടെന്നാണ് അൻവർ പറയുന്നത്. അൻവറിനെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കും. തെളിവുകൾ ഉണ്ടെങ്കിൽ അൻവർ കോടതിയിൽ ഹാജരാക്കട്ടെ. അൻവർ കൈവശം വച്ചിട്ടുള്ള മിച്ച ഭൂമി കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള പോരാട്ടം തുടരുമെന്നും കെ വി ഷാജി അറിയിച്ചു.
ലാൻഡ് ബോർഡിന് മുൻപിൽ പി വി അൻവർ ഇതുവരെ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. 6 .24 ഏക്കർ ഭൂമി കണ്ട് കെട്ടാനുള്ള ഉത്തരവാണുള്ളത്. ഇതിൽ കൂടുതൽ മിച്ച ഭൂമി അൻവർ കൈവശപ്പെടുത്തിയിട്ടുണ്ട്. അതും സർക്കാരിലേക്ക് കണ്ടു കെട്ടാനുള്ള പോരാട്ടം തുടരും. ലാൻഡ് ബോർഡ് ഉത്തരവിന് സ്റ്റേ ഉണ്ടെന്നാണ് അൻവർ പറയുന്നത്. എന്നാൽ ഈ കേസിലെ രണ്ടാം കക്ഷിയായ തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും സ്റ്റേയെ കുറിച്ച് അറിയില്ലെന്നും കെ വി ഷാജി വ്യക്തമാക്കി.
പിവി അൻവർ എംഎൽഎയിൽ നിന്നും വലിയ ഭീഷണിയാണ് താൻ നേരിടുന്നതെന്നും വിവരാകാശ പ്രവർത്തകൻ കെ വി ഷാജി വ്യക്തമാക്കി. വിദേശത്തുനിന്ന് പോലും പലപ്പോഴും ഭീഷണികൾ ലഭിക്കുന്നു. അപായപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ പോലും നടത്തുന്നുണ്ട്. ഭീഷണിക്ക് വഴങ്ങാത്തതിനാൽ മറ്റു ചില പ്രലോഭനങ്ങളും അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ട്. പക്ഷേ എന്തുതന്നെ വന്നാലും മിച്ചഭൂമി കണ്ടു കെട്ടുന്നതിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും എന്നും കെ വി ഷാജി വ്യക്തമാക്കി.
Discussion about this post