ന്യൂഡൽഹി : ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഡിസംബർ 11ന് വിധി പറയും. കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടന സാധുത പരിശോധിച്ചശേഷമാണ് ഈ വിഷയത്തിൽ സുപ്രീം കോടതി വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് കേസിൽ വിധി പറയുക.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യുന്ന 23 ഹർജികളാണ് സുപ്രീംകോടതിയിൽ നൽകിയിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനൊപ്പം ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ഭൂഷൺ ആർ ഗവായ്, സൂര്യകാന്ത് എന്നിവരും വിധി പ്രസ്താവിക്കുന്ന ഭരണഘടന ബെഞ്ചിൽ ഉണ്ട്.
ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജമ്മുകശ്‌മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായിരുന്നെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന് മാത്രമായിരുന്നില്ല ഇന്ത്യൻ യൂണിയനിൽ ലയിച്ച മറ്റു പല നാട്ടുരാജ്യങ്ങൾക്കും ആദ്യകാലങ്ങളിൽ പ്രത്യേക പരിഗണന നൽകിയിരുന്നതായും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. മറ്റെല്ലായിടത്തും പ്രത്യേക അവകാശങ്ങൾ പിന്നീട് റദ്ദാക്കി. എന്നാൽ കശ്മീരിൽ മാത്രം 75 വർഷത്തോളം ഇത് തുടരുകയായിരുന്നുവെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു.
Discussion about this post