ചെന്നെ: തമിഴ്നാട്ടിൽ മൈചോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, നീലഗിരിയിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി. മേട്ടുപ്പാളയത്തു നിന്ന് ഉദഗമണ്ഡലം വരെയുള്ള ട്രെയിനും ഉദഗമണ്ഡലത്തിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോകുന്ന ട്രെയിനുമാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിൻ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം, ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ നിന്നും സംസ്ഥാനം ഇനിയും കരകേറിയിട്ടില്ല. പ്രളയത്തെ തുടർന്ന് ചെന്നെ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും മറ്റ് നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തു.
പ്രദേശത്ത് ദുരിതാശ്വാസ പ്രവർതതനങ്ങൾ നടന്നുവരികയാണ്. ചെന്നൈ പോലീസും മറ്റ് വകുപ്പുകളുമായി സഹകരിച്ച് നഗരത്തിലെ മിക്ക റോഡുകളിലെയും ഗതാഗതം പുനഃസ്ഥാപിച്ചു. ജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കോടമ്പാക്കം ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങളിൽ പോലീസ് ഭക്ഷണ പൊതികൾ വിതരണം ചെയ്തു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ചെന്നെയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും 450 കോടിയോളം രൂപ വരുന്ന എസ്ഡിആർഎഫിനുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു അനുവദിച്ചതായും രാജ്‌നാഥ് സിംഗ് അറിയിച്ചു. മുഖ്യമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും അദ്ദേഹം അവലോകന യോഗം നടത്തി.
തമിഴ്‌നാട്ടിൽ ഉണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദു:ഖിതനാണെന്നും നിലവിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ നേരിട്ട് അദ്ദേഹം മേൽനോട്ടം വഹിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
‘തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഞാൻ അവർക്ക് ഉറപ്പ് നൽകുന്നു. 450 കോടിയുടെ രണ്ടാം ഗഡു നൽകാൻ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്’- അദ്ദേഹം വ്യക്തമാക്കി.
Discussion about this post