ബംഗളൂരു : കന്നഡ സിനിമാ മേഖലയിലെ മുതിർന്ന നടി ലീലാവതി അന്തരിച്ചു. 85 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നട, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയായിരുന്നു ലീലാവതി.
1937ൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണ് ലീലാവതി ജനിച്ചത്. നാടക രംഗത്ത് നിന്നും ആണ് അവർ സിനിമയിലേക്ക് കടന്നുവരുന്നത്.
1949ൽ ശങ്കർ നാഗ് നായകനായ നാഗകന്യക എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. ഭക്ത പ്രഹ്ലാദ അടക്കമുള്ള കന്നഡയിലെ ആദ്യകാല സൂപ്പർഹിറ്റ് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു. കന്നഡ സിനിമാലോകത്തെ സൂപ്പർസ്റ്റാർ ഡോ.രാജ്കുമാറിനോടൊപ്പം നിരവധി ചിത്രങ്ങളിൽ ലീലാവതി നായികയായി അഭിനയിച്ചിട്ടുണ്ട്.
ലീലാവതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുൻ മുഖ്യമന്ത്രിമാരും മറ്റു നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. ഡോ. രാജ്കുമാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. 2009ൽ പുറത്തിറങ്ങിയ യാരഡു ആയിരുന്നു അവസാന ചിത്രം. സാമൂഹ്യപ്രവർത്തക, മൃഗസ്നേഹി എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു.
Discussion about this post