ന്യൂഡൽഹി: പാർലമെന്റിൽ “ചോദ്യങ്ങൾക്ക് കോഴ” ആരോപണത്തിൽ പുറത്താക്കപ്പെട്ട ബംഗാളിൽ നിന്നുള്ള പാർലമെന്റ് അംഗം മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള നടപടികൾ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യലിൽ ഒതുങ്ങില്ല. ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ മൊയ്ത്രയും വ്യവസായി ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സർക്കാർ അന്വേഷണം ആരംഭിക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തു.
ലോകസഭാ ലോഗ് ഇൻ വിവരങ്ങൾ അനധികൃത വ്യക്തികളുമായി പങ്കിട്ടത് അധാർമ്മികവും ലോകസഭാ ചട്ടങ്ങളുടെ അവഹേളനവും ആണെന്ന്, ബി.ജെ.പി എം.പി വിനോദ് സോങ്കറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി 502 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന അങ്ങേയറ്റം ഗുരുതരമായ കൃത്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
2019 ജൂലൈ 8 നും 2023 ഏപ്രിൽ 4 നും ഇടയിൽ 61 തവണ ഹിരാനന്ദാനി മഹുവയുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌തതായി ഐടി മന്ത്രാലയം നിരീക്ഷണത്തിൽ പറഞ്ഞു.
അനധികൃത ലോഗിനുകൾ വിദേശ സ്ഥാപനങ്ങളിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നതിന് ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
ഹിരാനന്ദാനി ലോഗിൻ ആക്‌സസ് ചെയ്ത കാലയളവിൽ മഹുവ നാല് തവണ ദുബായ് സന്ദർശിച്ചതായും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
മഹുവ മൊയ്ത്രയും ദർശൻ ഹീരാനന്ദിനിയും തമ്മിലുള്ള വ്യവഹാരങ്ങളുടെ പണമിടപാടുകൾ നിയമപരമായും, സമയബന്ധിതമായും ഇന്ത്യാ ഗവൺമെന്റ് അന്വേഷിക്കണം,” റിപ്പോർട്ട് പറയുന്നു.
തന്റെ ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിട്ടതിന് പകരമായി മഹുവ, ഐഫോണുകൾ, വജ്രം, മരതകം ആഭരണങ്ങൾ, ഹെർമിസ്, ലൂയിസ് വിറ്റൺ എന്നിവയിൽ നിന്നുള്ള സ്കാർഫുകൾ പോലുള്ള ആഡംബര വസ്തുക്കൾ സാൽവത്തോർ ഫെറാഗാമോയിൽ നിന്ന് 35 ജോഡി ഷൂ, സമാന രീതിയിലുള്ള “വിലയേറിയ സമ്മാനങ്ങൾ” സ്വീകരിച്ചതായും റിപ്പോർട്ട് പറയുന്നു. വിലകൂടിയ ഫ്രഞ്ച്, ഇറ്റാലിയൻ വൈനുകളുടെ ഡസൻ കണക്കിന് കുപ്പികൾ, ദുബായിൽ നിന്നുള്ള ആഡംബര സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ പാക്കറ്റുകൾ, ഗുച്ചിയിൽ നിന്നുള്ള ബാഗുകൾ, ബെർലൂട്ടിയിൽ നിന്നുള്ള തുകൽ ബാഗുകൾ, ഇന്ത്യൻ രൂപയിലും സ്റ്റെർലിംഗ് പൗണ്ടിലും പണത്തിന്റെ പാക്കറ്റുകൾ എന്നിവ പതിവായി വിതരണം ചെയ്യപ്പെട്ട സമ്മാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
Discussion about this post