ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കൊള്ളയടിക്കാൻ എത്തിയ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ട് പേരെ സാഹസികമായി പിടികൂടി ഡൽഹി പോലീസ്. സംഘത്തിലെ പ്രധാനിയായ അനീഷും, ഇയാൾക്കൊപ്പമുണ്ടായിരുന്ന 15 കാരനുമാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവിലായിരുന്നു ഇവരെ കീഴടക്കിയത് എന്ന് പോലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്. ഇരുചക്ര വാഹനത്തിൽ പ്രദേശത്തെത്തിയ ഇവരെ പോലീസ് തടയുകയായിരുന്നു. ഇതോടെ പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തു. പോലീസ് പ്രത്യാക്രമണം നടത്തി. ഇതോടെ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.
രണ്ട് അത്യാധുനിക തോക്കുകൾ, നാല് വെടിയുണ്ടകൾ, പ്രതികൾ വന്ന മോട്ടോർ സൈക്കിൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സ്‌പെഷ്യൽ സെൽ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയുധം ഉപയോഗിച്ച് കവർച്ച, ആയുധ നിയമം ലംഘിക്കൽ, ആക്രമണം എന്നിവയുൾപ്പെടെ ആറോളം കേസുകൾ പിടിയിലായ അനീഷിന്റെ പേരിൽ റോഹ്തക് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ട 15 വയസുകാരന്റെ പേരിലും ഇതേ ജില്ലയിൽ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post