പാലക്കാട്: സംസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ട് പോകൽ ശ്രമം. പാലക്കാട് കൂറ്റനാട് മല റോഡിന് സമീപമാണ് സംഭവം. മദ്രസയിലേക്ക് പോയിരുന്ന വട്ടേനാട് എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ഐഷാ നൈനയെയാണ് തട്ടിക്കൊണ്ട് പോകാൻ നോക്കിയത്. തിങ്കളാഴ്ച കാലത്ത് ആറേ മുക്കാലോടെ വെള്ളക്കാറിൽ എത്തിയ അജ്ഞാതർ കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
മദ്ദ്രസയിലേക്ക് പോകും വഴി കുട്ടിയുടെ സമീപത്ത് കാർ നിർത്തുകയും കൊണ്ടാക്കിത്തരാം എന്ന് പറയുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോർ തുറന്ന് ഒരു സ്ത്രീ കയ്യിൽ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പെട്ടെന്ന് തന്നെ കുട്ടി കുതറി മാറി. ഇതോടെ കാർ ഓടിച്ച് പോവുകയും ചെയ്തു.
സംഭവത്തിൽ തൃത്താല പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാർ പുലർച്ചെ മുതൽ പാർക്ക് ചെയ്തിരുന്നതായി സമീപത്തെ വീട്ടുകാർ പറഞ്ഞു. ഈ കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പള്ളിയിൽ നമസ്കാരത്തിന് പോയ പ്രദേശവാസിയും മകളെ കോളേജിലേക്ക് ബസ് കയറ്റാൻ പോയ കുട്ടിയുടെ മാതാവും ഇത്തരത്തിലൊരു കാർ കണ്ടതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് കാറിലുണ്ടായിരുന്നതെന്നാണ് കുട്ടി പറയുന്നത്.
Discussion about this post