ചണ്ഡീഗഡ് : അതിർത്തി പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്തുന്നതിനായി പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഫലമായി ഈ വർഷം പഞ്ചാബിൽ നിന്നും 95 ഡ്രോണുകൾ കണ്ടെടുത്തതായി ബിഎസ്എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ വെസ്റ്റേൺ കമാൻഡ് യോഗേഷ് ബഹാദൂർ ഖുറാനിയ അറിയിച്ചു. കശ്മീർ, ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ അഞ്ച് അതിർത്തികളുള്ള ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഫലപ്രദമായ അതിർത്തി മാനേജ്മെന്റിന്റെ ഉത്തരവാദിത്തം ബിഎസ്എഫ് ഫലപ്രദമായി നിറവേറ്റുന്നതായും അദ്ദേഹം അറിയിച്ചു.
അതിർത്തിക്കപ്പുറത്ത് നിന്നുള്ള മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്ത് തടയാൻ ഈ പ്രദേശങ്ങളിൽ സൈനിക വിന്യാസം വർധിപ്പിക്കുക, മാപ്പിംഗ് നടത്തുക തുടങ്ങി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യോഗേഷ് ബഹാദൂർ ഖുറാനിയ കൂട്ടിച്ചേർത്തു. ബിഎസ്എഫ് സൈനികർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അതിർത്തി കടന്നുള്ള കള്ളക്കടത്ത് തടയാൻ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും ഖുറാനിയ വ്യക്തമാക്കി.
ചണ്ഡീഗഡിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു, പഞ്ചാബിലും രാജസ്ഥാനിലെയും ജമ്മുവിലെയും ചില പ്രദേശങ്ങളിൽ വളരെക്കാലമായി മയക്കുമരുന്ന് കടത്ത് ഒരു വെല്ലുവിളിയായാണെന്ന് ഖുറാനിയ വ്യക്തമാക്കിയത്.
2023ൽ വിവിധ ഓപ്പറേഷനുകളിൽ 755 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളും 15 തരം റൈഫിളുകളും 38 പിസ്റ്റളുകളും ബിഎസ്എഫ് പിടിച്ചെടുത്തു. കൂടാതെ 36 പാകിസ്ഥാൻ പൗരന്മാരെയും പിടികൂടി. അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതിന്റെ പേരിൽ 9 പേരെയും പിടികൂടിയതായി ബിഎസ്എഫ് സ്പെഷ്യൽ ഡയറക്ടർ അറിയിച്ചു.
Discussion about this post