വാരണാസി: ഇസ്ലാമിക അധനിവേശക്കാർ പ്രതികാരബുദ്ധിയോടെ ചതിയുടെ മാർഗത്തിൽ തകർത്തെറിഞ്ഞ ഭാരതഭൂമിയിലെ പുണ്യക്ഷേത്രങ്ങൾ വീണ്ടും യഥാർത്ഥ അവകാശികളിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ അയോദ്ധ്യ, ശ്രീരാമപട്ടാഭിഷേകത്തിന് തയ്യാറായി കഴിഞ്ഞു. വാരണാസിയാവട്ടെ കാശി വിശ്വനാഥന്റെ ക്ഷേത്രഭൂമി പൂർണമായും തിരികെ പിടിക്കാനുള്ള പോരാട്ടത്തിലാണിപ്പോഴും. ജ്ഞാൻവ്യാപി ക്ഷേത്രഭാഗമാണെന്ന് തെളിയിക്കാനുള്ള വ്യവഹാരം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്തവരാണ് ജ്ഞാൻവ്യാപി തർക്ക മന്ദിരം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിച്ച മൂവർസംഘം.
എന്നാൽ മന്ദിരത്തിൽ നടത്തിയ ശാസ്ത്രീയ സർവേയെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ദുഃഖകരമായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
കോടതിവിധിവരും മുൻപ് ശിവപാദത്തിൽ ലയിച്ചിരിക്കുകയാണ് പരാതിക്കാരിലെ മൂന്നാമനും. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരിൽ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു.
‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ജ്ഞാൻവ്യാപി മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹർജി നൽകിയത്. വർഷങ്ങൾക്കിപ്പുറം ക്ഷേത്രഭൂമി തിരികെ പിടിക്കാനായി വേറെയും ഭക്തർ കോടതിയെ സമീപിച്ചെങ്കിലും പോരാട്ടത്തിന്റെ തിരി തെളിയിച്ച മൂന്നംഗസംഘത്തെ വിസ്മരിക്കാനാവില്ല.
മതഭ്രാന്തനും ക്രൂരനുമായ മുഗൾ ചക്രവർത്തിമാരിൽ ഒരാളായ ഔറംഗസേബ് 1669-ൽ ആദിവിശേശ്വരന്റെ ക്ഷേത്രം പൊളിക്കാൻ ഫാർമാൻ പുറപ്പെടുവിച്ചു. ആ കൽപ്പനപ്രകാരം കീഴുദ്യോഗസ്ഥർ ആദി വിശ്വേശ്വര ക്ഷേത്രം തകർത്തുകൊണ്ട് ഉത്തരവ് നടപ്പാക്കി. ക്ഷേത്രത്തിന്റെ മുകളിൽ ഒരു മസ്ജിദ് കെട്ടിപ്പൊക്കുകയും ചെയ്തു. പിന്നീട്, പഴയ പൊളിച്ച ക്ഷേത്രത്തോട് ചേർന്ന്, 1777-1780 ൽ ഇൻഡോറിലെ രാജ്ഞിയായ റാണി അഹല്യഭായ് ഹോൾക്കർ കാശി വിശ്വനാഥന്റെ പേരിൽ ഒരു പുതിയ ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു.
അതേസമയം ഈ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് ജ്ഞാൻവ്യാപിയിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ജൂലൈ 21നാണ് വാരാണസി കോടതി സർവേ നടത്താൻ ഉത്തരവിട്ടത്. 17ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്ന് വാദിക്കുന്ന മസ്ജിദ് ശിവക്ഷേത്രത്തിനു മുകളിലാണ് സ്ഥാപിച്ചതെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.
അഞ്ച് ഹിന്ദു സ്ത്രീകളുടെ ഹർജിയിലാണ് ജ്ഞാൻവ്യാപിയിൽ സർവേയ്ക്ക് വാരണാസി കോടതി ഉത്തരവിട്ടത്. ഇതിനെതിരെ പള്ളിക്കമ്മിറ്റി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. നിലവിൽ എട്ടു കേസുകളാണ് ജ്ഞാൻവ്യാപിയുടെ അവകാശവാദമുന്നയിച്ച് കോടതിയിലുള്ളത്.








