ലക്നൗ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമാണം പുരോഗമിക്കുന്ന മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം അന്തമ ഘട്ടത്തിലേക്കെത്തി. റൺവേയുടെയും പാർക്കിംഗിന്റെയും പണികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
‘സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജിസിഡിഎ സംഘം പരിശോധനകൾ നടത്തി. വളരെ വേഗം തന്നെ വിമാനം പറന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിമാനത്താവളം മുഴുവൻ ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമിക്കുന്നത്. ഈ ക്ഷേത്രം പൂർത്തീകരിക്കുക എന്നത് ഞങ്ങൾക്കെല്ലാം ഏറ്റവും അഭിമാന നിമിഷമാണ്’- എയർപോർട്ട് അതോറിറ്റി ജനറൽ മാനേജർ രാജീവ് കുൽക്ഷേത്ര പറഞ്ഞു.
ജിസിഡിഎ സംഘം വിമാനത്താവളത്തിന്റെ പരിശോധനകൾ നടത്തിയിട്ടുണ്ട്. എത്രയും വേഗം വിമാനത്താവളത്തിനുള്ള അനുമതി ലഭിക്കുമെന്നും അയോദ്ധ്യയിലെ ജനങ്ങൾക്ക് വിമാനത്തിൽ യാത്ര ചെയ്യാമെന്നും ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും വരുന്ന വിനോദ സഞ്ചാരികൾക്ക് ഇതൊരു ഹൃദ്യമായ അനുഭവമായി മാറും. വളരെ വേഗം തന്നെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് ഇതിന്റെ ആനുകുല്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ജനുവരി 22-നാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ചടങ്ങിലേക്ക് എല്ലാ വിഭാഗത്തിൽപ്പെട്ട 4,000 സന്യാസിമാരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ഇതിന് മുൻപായുള്ള വിവിധ ചടങ്ങുകൾ ജനുവരി 16 മുതൽ തന്നെ അയോദ്ധ്യയിൽ നടക്കും. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യ അമൃത് മഹോത്സവ് ആഘോഷിക്കും.
Discussion about this post