ന്യൂഡൽഹി: ആദായനികുതി വകുപ്പിന്റെ ഉത്തരവുകൾ ചോദ്യം ചെയ്തുകൊണ്ട് ന്യൂസ് ക്ലിക്ക് പോർട്ടൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ്ണ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ബാലൻസ് ഷീറ്റുകൾക്ക് വിശ്വാസ്യതയില്ലെന്നും അസെസിംഗ് ഓഫീസർ പറയുന്നതനുസരിച്ച്, അക്കൗണ്ടുകൾ ശരിയായി പരിപാലിക്കപ്പെടുന്നില്ലെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ചുരുക്കി പറഞ്ഞാൽ ഹർജിക്കാരൻ ഒരുപാട് കാര്യങ്ങളിൽ ഉത്തരം പറയേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ നവംബർ 3, ഫെബ്രുവരി 20 തിയതികളിലെ ആദായനികുതി വകുപ്പിന്റെ ഉത്തരവുകൾ ചോദ്യം ചെയ്തുകൊണ്ടാണ് ന്യൂസ് ക്ലിക്ക് ഹൈക്കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവദത്ത് കാമത്ത് ആണ് ഹർജിക്കാരന് വേണ്ടി ഹാജരായത്. ആദായനികുതി വകുപ്പ് നൽകിയ ഉത്തരവ് സറ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ പ്രബീർ പുരകായസ്ഥ, എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ ഐപിസി, യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരം അടുത്തിടെ ഡൽഹി പോലീസ് പ്രത്യേക സെൽ അറസ്റ്റ് ചെയ്തിരുന്നു. 2018 മുതല്‍ ക്രമവിരുദ്ധമായ മാര്‍ഗത്തിലൂടെ കോടികള്‍ ന്യൂസ് ക്ലിക്കിലേക്ക് എത്തിയെന്നു പോലീസ് എഫ്ഐആര്‍ വ്യക്തമാക്കുന്നു. രാജ്യവിരുദ്ധവും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ നല്‍കാന്‍ ന്യൂസ് പ്ലാറ്റ്ഫോം ഉപയോഗിച്ചതായും എഫ്ഐആറിൽ പറയുന്നു.
Discussion about this post