ന്യൂഡൽഹി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ സ്ഥിതിഗതികൾ കേന്ദ്രത്തെ അറിയിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കേരള സർക്കാരിനോട് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് സമർപ്പിക്കാൻ 10 ദിവസം കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 360 (1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സാമൂഹിക പ്രവർത്തകൻ സമീപിച്ചതിനെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.
ഞാൻ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്… ഗവർണറുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സർക്കാർ ബാധ്യസ്ഥനല്ലെന്ന് ഏതെങ്കിലും മുഖ്യമന്ത്രി പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പിണറായി മറുപടി പറയാതിരിക്കട്ടെ. ഞാൻ 10 ദിവസം കാത്തിരിക്കും. സംസ്ഥാനം പ്രതിസന്ധിയിലാണെങ്കിൽ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യേണ്ടത് എന്റെ കടമയാണെന്നും ഖാൻ പറഞ്ഞു
സർക്കാർ നൽകിയ സാമ്പത്തിക ഗ്യാരണ്ടികൾ പാലിക്കാൻ ഇടതുപക്ഷ സർക്കാരിന് ഇപ്പോൾ ഒരു വഴിയുമില്ലെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഖാൻ പറഞ്ഞു.
പെൻഷൻ നൽകണമെന്ന കോടതി നിർദേശം നടപ്പാക്കാത്തതിന് വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കേരള സർക്കാർ അടുത്തിടെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ചൂണ്ടിക്കാട്ടി, പെൻഷൻ പോലും നൽകാൻ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പിണറായി വിജയൻ ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനുള്ളതെന്ന് ഗവർണ്ണർ വ്യക്തമാക്കി
Discussion about this post