ജയ്പൂർ : രാജകീയ സുഖസൗകര്യങ്ങളിൽ മതിമറന്നിരിക്കാതെ തെരുവുകളിലേക്കിറങ്ങി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന രാജസ്ഥാനിലെ ജനകീയ രാജകുമാരി ദിയാകുമാരി പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയാകും. ഭജൻലാൽ ശർമയെ ആണ് രാജസ്ഥാനിൽ ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ദിയാ കുമാരിയും പട്ടികജാതി നേതാവ് പ്രേംചന്ദ് ബൈർവയും ഉപ മുഖ്യമന്ത്രിമാരുമാകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
ജയ്പൂർ രാജകുടുംബാംഗവും രാജ്സമന്ദിൽ നിന്നുള്ള എംപിയുമാണ് ദിയാ കുമാരി. വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നുമാണ് അവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. കോൺഗ്രസിന്റെ സീതാറാം അഗർവാളിനെ 71,000 വോട്ടുകൾക്കാണ് ദിയാകുമാരി പരാജയപ്പെടുത്തിയത്.
ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി.
2013ൽ ബിജെപിയിൽ ചേർന്നതിന് ശേഷം മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും ദിയാ കുമാരി വിജയകിരീടം ചൂടി. 2013-ൽ സവായ് മധോപൂർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് ദിയാകുമാരി ആദ്യമായി രാജസ്ഥാൻ നിയമസഭയിലേക്ക് എത്തുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5.5 ലക്ഷം വോട്ടിന്റെ ഏറ്റവും വലിയ വിജയത്തോടെ അവർ രാജ്‌സമന്ദിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിദ്യാധർ നഗറിൽ നിന്നും വിജയിച്ചുകൊണ്ടാണ് ദിയാകുമാരി രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
Discussion about this post