തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചതെന്ന് ഗവർണര്‍ തന്നെ ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധശ്രമവും ഗൂഡാലോചന കുറ്റവും ചുമത്തി കേസെടുക്കണം. ഗവർണറെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരേ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്നും കെ സുധാകരൻ ആരോപിച്ചു.
അക്രമികളായ എസ്എഫ്‌ഐ ക്രിമിനലുകള്‍ വന്നത് പോലീസ് വാഹനത്തിലാണെന്നും ആരോപണമുണ്ട്. ഈ ആരോപണം അതീവ ഗൗരവമാണ്. ഗവര്‍ണർ വരുന്ന വഴി എസ്എഫ്ഐക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത് പോലീസാണ്. ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന് കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ക്രൂരമായി മർദ്ദിക്കുന്നത് പോലീസ് നോക്കി നിൽക്കുകയാണ് ചെയ്തത്. കെ എസ് യു പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാൻ ആദ്യം പോലീസ് തയ്യാറായില്ല. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള കേസ് പരിഗണിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിന്റെ നടപടിയെ വിമര്‍ശിച്ചത്. മന്ത്രിമാർക്ക് മാത്രമല്ല സംരക്ഷണം കൊടുക്കേണ്ടതെന്നും ജനങ്ങൾക്കും സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു. ഇരട്ടത്താപ്പ് എന്തിനെന്ന് പോലീസിനോട് കോടതി,
ചോദിച്ചു.
Discussion about this post