ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ ഇരുപത്തി രണ്ടാം വാർഷികത്തിൽ വിദ്യാർത്ഥികൾ എന്ന് സ്വയം പരിചയപ്പെടുത്തിയ ചിലർ പാർലമെന്റ് മന്ദിരത്തിൽ അതിഥികൾ എന്ന വ്യാജേനെ അതിക്രമിച്ച് കടന്ന്, സഭാനടപടികളെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് രാജ്യത്തെയൊന്നാകെ നടുക്കിയിട്ടുണ്ട്.
വിശദമായ അന്വേഷണം നടക്കാനിരിക്കെ ഇതിന്റെ പുറകിൽ ഉള്ളത് ആരെന്നോ അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെന്നോ ഉള്ള ഒരു നിഗമനത്തിൽ എത്താൻ നമുക്ക് കഴിയില്ല. എങ്കിലും, സംഭവം നടപ്പിലാക്കിയ ശൈലിയിലും അവർ വിളിച്ച മുദ്രാവാക്യങ്ങളും പരിശോധിക്കുകയാണെങ്കിൽ പൊളിറ്റിക്കൽ ലെഫ്റ്റ് എന്നും വോക്കിസം എന്നും വിളിക്കപ്പെടുന്ന ഇടതു ചിന്താധാരയുമായി പ്രകടമായ സാമ്യം നമുക്ക് കാണാൻ സാധിക്കും
അടുത്ത കാലത്തായി ലോകവ്യാപകമായി പല വേദികളിലും ഇവെന്റുകൾ ഇവർ തടസപ്പെടുത്തിയതായി കാണാൻ കഴിയും. കൂടുതലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നിൽക്കുന്നവർ, മുതലാളിത്ത വിരുദ്ധർ എന്നൊക്കെയാണ് സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും ” പ്രകടനപരത” യും വളരെ കുറഞ്ഞ മാനസികാരോഗ്യം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ടകളും ആണ് ഇവരുടെ അടിസ്ഥാന സ്വഭാവ സവിശേഷതകൾ
ഇത്തരത്തിലുള്ള ഒന്ന്, രണ്ട് സംഭവങ്ങൾ നമുക്ക് പരിശോധിക്കാം. ഏറ്റവും ഒടുവിലായി ഈ കഴിഞ്ഞ ജൂണിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ലോർഡ്‌സിൽ വച്ച് നടന്ന ആഷസ് മത്സരം ഓറഞ്ച് പൊടിയുമായി ഒരു കൂട്ടം പ്രതിഷേധക്കാർ അലങ്കോലമാക്കിയത് നമ്മളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും . അന്ന് ഒരു പ്രതിഷേധക്കാരനെ ജോണി ബെയർസ്‌റ്റോ തൂക്കിയെടുത്താണ് പുറത്തെത്തിച്ചത്.
ഏപ്രിൽ 17, 2023 ൽ നടന്ന ലോക സ്‌നൂക്കർ ചാമ്പ്യൻഷിപ്പിൽ ഒരു പ്രതിഷേധക്കാരൻ മേശപ്പുറത്ത് കയറി, കളിക്കുന്ന പ്രതലത്തിന് മുകളിൽ ഓറഞ്ച് പൊടി എറിഞ്ഞ് മത്സരം തടസ്സപെടുത്തിയതായി സി എൻ എൻ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത സംഭവം നടക്കുന്നത് മെയ് 2023 നാണ്, ട്വിക്കൻഹാമിൽ നടന്ന പ്രീമിയർഷിപ്പ് റഗ്ബി ഫൈനലിൽ ഒരാൾ പിച്ചിലേക്ക് അനധികൃതമായി കയറുകയും ഓറഞ്ച് പൊടി വിതറി തടസ്സം സൃഷ്ടിക്കുകയും ചെയ്തു. മറ്റൊരു സാഹചര്യത്തിൽ വാൻ ഗോഗിന്റെ പെയിന്റിങ്ങിൽ ഒരു സ്ത്രീ സൂപ്പ് ഒഴിക്കുകയുണ്ടായി.
ഇന്നത്തെ പാർലമെന്റ് സംഭവത്തിലും വോക്കിസത്തിന്റെ പ്രകടമായ സവിശേഷതകൾ കാണാം. അവർ ഉപയോഗിച്ച മഞ്ഞ വാതകം, അന്താരാഷ്ട്ര തലത്തിൽ പൊതുവെ ഉപയോഗിച്ച് വരുന്ന ഓറഞ്ച് നിറമുള്ള പൗഡറിന് സമാനമാണ്. ആഗോളതലത്തിൽ പൊളിറ്റിക്കൽ ലെഫ്റ്റിൽ പെടുന്ന ഗ്രെറ്റ തുൻബർഗ്, ജോർജ് സോറോസ് ഉൾപ്പെടെയുള്ളവരുടെ പ്രഖ്യാപിത ശത്രുവാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകവ്യാപകമായി ഇത്തരം പ്രതിഷേധങ്ങൾ നടന്നു വരാറുണ്ടെങ്കിലും ഇത്ര നിർണ്ണായകമായ ഒരു വേദിയിൽ വച്ച് ഇങ്ങനെയൊരു സംഭവം നടക്കുന്നത് ആദ്യമാണ്. വോക്കിസം അഥവാ പൊളിറ്റിക്കൽ ലെഫ്റ്റിസം രീതിയിലുള്ള പ്രതിഷേധം ആണ് ഉദ്ദേശിച്ചതെങ്കിൽ, വിദ്യാർത്ഥികൾക്ക് അവർ ചെയ്ത കൃത്യത്തിന്റെ തീവ്രതയേയും ഗൗരവത്തെയും കുറിച്ച് വിദൂരമായ ധാരണ പോലും ഇല്ലെന്ന് തന്നെ പറയേണ്ടി വരും.
ഇനി പൊളിറ്റിക്കൽ ലെഫ്റ്റിന്റെ അഥവാ വോക്കിസത്തിന്റെ മറവിൽ വിദ്യാർത്ഥികളെ കൊണ്ട് ആരെങ്കിലും ഇത് ചെയ്യിപ്പിച്ചതാണെങ്കിൽ അതും അന്വേഷണത്തിൽ നിന്ന് വെളിപ്പെടേണ്ടതാണ്. കാരണം രണ്ടാം ഭിന്ദ്രൻവാലെ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട അമൃത്പാൽ സിങ്ങും തന്റെ വിഘടനവാദത്തിന്റെ മുഖം മൂടിയായി അണിഞ്ഞിരുന്നത് സിവിൽ മുന്നേറ്റങ്ങളാണ് തങ്ങൾ നടത്തുന്നത് എന്ന അവകാശവാദങ്ങൾ ആയിരിന്നു.വിദ്യാർത്ഥികളുടെ കൈവശം മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല എന്നത്, ഇന്നത്തെ സംഭവത്തിൽ കൃത്യമായ പ്ലാനിംഗ് നടന്നിട്ടുണ്ട് എന്നതിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
Discussion about this post