തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളക്കിടെ സംവിധായകനും അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം. രഞ്ജിത്തിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകി. ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തു.
കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ ചെയര്‍മാന്‍റെ മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നത്. 15 അംഗങ്ങളില്‍ 9 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഒരു മണിക്കൂറിലധികം നേരമാണ് യോഗം നീണ്ട് നിന്നത്.
ഇന്ത്യൻ എക്സ്പ്രസിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. സംവിധായകൻ ഡോ. ബിജുവിനെതിരെയും നടൻ ഭീമൻ രഘുവിനെതിരെയും നടത്തിയ പരാമർശത്തിൽ നിരവധി പേരാണ് രഞ്ജിത്തിനെതിരെ രംഗത്ത് വന്നത്. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
Discussion about this post