ന്യൂഡൽഹി : ലോക്സഭയിൽ അതിക്രമിച്ചു കടന്ന് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചകേസിൽ അറസ്റ്റിലായ നാല് പ്രതികളെ ഡൽഹി പട്യാല ഹൗസ് കോടതി വ്യാഴാഴ്ച ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെ കസ്റ്റഡിയിലാണ് നിലവിൽ പ്രതികൾ ഉള്ളത്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയിട്ടുണ്ട്.
പാർലമെന്റിന് നേരെയുള്ള ആസൂത്രിതമായ ആക്രമണമായിരുന്നു നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. നാല് പ്രതികളും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഭയപ്പെടുത്തുന്ന രീതിയിലുള്ള സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
യുഎപിഎ സെക്ഷൻ 16 (ഭീകരപ്രവർത്തനം), 18 (ഗൂഢാലോചന), ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 452 (അതിക്രമം), 153 (മനഃപൂർവം പ്രകോപനം സൃഷ്ടിക്കൽ) എന്നിവ പ്രകാരമാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് പാർലമെന്റ് സുരക്ഷയ്ക്കായി ഡെപ്യൂട്ടേഷനിൽ എത്തിയ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post