കൊല്ലം : ചക്കുവള്ളി ക്ഷേത്ര മൈതാനം പുറമ്പോക്ക് ഭൂമിയാണെന്ന് സർക്കാർ കോടതിയിൽ. നവ കേരള സദസ്സ് ക്ഷേത്രം നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രഭൂമികൾ ആരാധന ആവശ്യങ്ങൾക്ക് അല്ലാതെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ സാഹചര്യത്തിലാണ് ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സ് നടത്തുന്നതിനെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ശ്രീ പരബ്രഹ്മക്ഷേത്രം മൈതാനത്ത് നടത്താനായി നിശ്ചയിച്ചിട്ടുള്ളത്. ഈ മാസം 18നാണ് ഇവിടെ നവ കേരള സദസ്സ് നടക്കുക. ഇതിനായി ക്ഷേത്ര മൈതാനത്തിന്റെയും ചുറ്റുമതിൽ പൊളിക്കാനടക്കം നീക്കം നടന്നിരുന്നു. ഭക്തരിൽ നിന്നും വലിയ പ്രതിഷേധമാണ് ഇതിനെതിരായി ഉണ്ടായത്.
ഹിന്ദു ഐക്യവേദിയാണ് ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നതിനെതിരായി കോടതിയെ സമീപിച്ചത്. നവകേരള സദസ്സ് നടത്താൻ ക്ഷേത്രഭൂമി വിട്ടുനൽകാൻ ദേവസ്വം ബോർഡ് അനുമതി നൽകിയ ഉത്തരവ് ഹാജരാക്കാൻ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരായി നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാർ ചക്കുവള്ളി ക്ഷേത്ര മൈതാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയാണെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്കുശേഷം ഈ കേസ് കോടതി വീണ്ടും പരിഗണിക്കുന്നതാണ്.
Discussion about this post