എറണാകുളം : വെറും ഒന്നര മാസം മാത്രമായിരുന്നു അവന്റെ പ്രായം. ജനിച്ച് 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ജന്മത്തിന് കാരണക്കാരിയായ അമ്മയും കാമുകനും ചേർന്ന് അവനെ കൊലപ്പെടുത്തി. 14 ദിവസത്തോളം അവൻ മോർച്ചറിയിലെ തണുപ്പിൽ കാത്തിരുന്നു. പക്ഷേ ആ മൃതദേഹം ഏറ്റെടുക്കാൻ പോലും ആരും വന്നില്ല. ആ ജന്മത്തിന് കാരണക്കാരനായ അച്ഛൻ പോലും കുഞ്ഞിന്റെ മൃതദേഹം വേണ്ടെന്നു തീർത്തു പറഞ്ഞു.
ഒടുവിൽ 14 ദിവസത്തെ കാത്തിരിപ്പിന് ശേഷം കേരള പോലീസ് തന്നെ അവന് അന്ത്യവിശ്രമം ഒരുക്കി. കുട്ടിയുടെ പിതാവും അമ്മയുടെ ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പോലീസിന്റെ നേതൃത്വത്തിൽ ശവസംസ്കാരം നടത്തിയത്. പുല്ലേപ്പടി ശ്മശാനത്തിൽ ആണ് ആ പിഞ്ചുകുഞ്ഞിന്റെ സംസ്കാരം നടത്തിയത്. ഭൂമിയിൽ പിറന്നുവീണ് 45 ദിവസത്തോളം മാത്രം ജീവിച്ചിരിക്കെ കൊടിയ വേദനകൾ അനുഭവിച്ചു നിസ്സഹായനായി മരിച്ച ആ കുഞ്ഞിന് സല്യൂട്ട് നൽകി ആദരിച്ചാണ് പോലീസ് അവന് വിട നൽകിയത്.
ഡിസംബർ മൂന്നിനായിരുന്നു കുട്ടിയുടെ മാതാവ് അശ്വതിയുടെ കാമുകനായ ഷാനിഫ് കാൽമുട്ട് കൊണ്ട് തലയ്ക്കിടിച്ച് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടു എന്ന് ഉറപ്പിക്കാൻ മൃതദേഹത്തിൽ കടിച്ചു നോക്കിയതായും ഷാനിഫ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഷാനിഫുമായുള്ള ബന്ധത്തിൽ കുഞ്ഞ് ഒരു ബാധ്യത ആകാതിരിക്കാൻ അമ്മയായ അശ്വതിയും കൊലപാതകത്തിന് കൂട്ടുനിൽക്കുകയായിരുന്നു.
Discussion about this post