ചെന്നൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുരിതത്തിൽ. തുടർച്ചയായി പെയ്ത മഴയിൽ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകൾ വെള്ളത്തിലായി. ഇന്നലെ 15 മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ തൂത്തുക്കുടി ജില്ലയിലെ തിരുച്ചെണ്ടൂരിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായി. തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിൽ 26 സെന്റിമീറ്റർ മഴയും കന്യാകുമാരിയിൽ 17.3 സെന്റി മീറ്റർ മഴയുമാണ് പെയ്തത്.
കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാലയങ്ങൾ, കോളേജുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.
പാപനാശം, പെരിഞ്ഞാണി, പേച്ചിപ്പാറ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകൾ വെള്ളത്തിലായി. താമരഭരണി നദി കരകവിഞ്ഞൊഴുകി. ഡാമുകളിൽ നിന്നുള്ള ജലം കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കേരളത്തിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലും തീരദേശ മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post