ന്യൂഡൽഹി: രാജ്യസഭയിൽ കേന്ദ്രഭരണപ്രദേശ ദേദഗതി ബിൽ, 2023 അവതരിപ്പിക്കാനൊരുങ്ങി ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലും പുതുച്ചേരി അസംബ്ലിയിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുടി ബിൽ ദേദഗതിക്കൊരുങ്ങുന്നത്. ലോകസഭയിൽ കഴിഞ്ഞ ആഴ്ച്ചയിൽ നിയമം പാസാക്കികഴിഞ്ഞു.
ജമ്മു കശ്മീർ പുനഃസംഘടന നിയമം, 2019 ഭേദഗതി ചെയ്യാൻ ശ്രമിക്കുന്ന ജമ്മു-കശ്മീർ പുനഃസംഘടന (രണ്ടാം ഭേദഗതി) ബില്ലും ആഭ്യന്തരമന്ത്രി അവതരിപ്പിക്കും. ലോക്സഭയിൽ ബിൽ ഡിസംബർ 12ന് പാസായിരുന്നു. ഇതോടൊപ്പം, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2023ലെ ധനവിനിയോഗ ബില്ലും ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.
അതേസമയം, പാർലമെന്റ് സുരക്ഷാ ചട്ടലംഘനത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകി. വിഷയം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പ്രതിപക്ഷം പ്രസ്താവന ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് സഭാ നടപടികൾ തടസപ്പെടുത്തി ബഹളം വച്ചതിന് 14 എംപിമാരെ സസ്പന്റ് ചെയ്തിരുന്നു. 13 എംപിമാരിൽ ഒമ്പത് പേർ കോൺഗ്രസിൽ നിന്നും രണ്ട് പേർ സിപിഎമ്മിൽ നിന്നും ഒരാൾ സിപിഐയിൽ നിന്നും ഒരാൾ ഡിഎംകെയിൽ നിന്നുമാണ്.
Discussion about this post