ചെന്നൈ: വരുമാനത്തിന് അനുസൃതം അല്ലാതെ 1.75 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ 3 വർഷത്തെ തടവിന് ശിക്ഷിച്ച് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസമന്ത്രി പൊൻമുടി (72) 2006 മുതൽ 2011 വരെ ഡിഎംകെ നേതൃത്വത്തിലുള്ള ഭരണത്തിൽ മന്ത്രിയായിരിക്കെ തന്റെ പേരിലും ഭാര്യയുടെ പേരിലും തന്റെ വരുമാനത്തിലും 65.99% അധികമായി ഏതാണ്ട് 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്.
ചൊവ്വാഴ്ച, മദ്രാസ് ഹൈക്കോടതി അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടിയെയും ഭാര്യയെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു , അവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ ഉത്തരവും ഹൈ കോടതി റദ്ധാക്കിയിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവിനെ നിശിതമായി വിമർശിച്ച ഹൈ കോടതി എങ്ങനെയാണ് ഇത്രയും തുറന്ന തെളിവുകൾ കാണാതിരിക്കുന്നതെന്നും ചോദിച്ചു.
വിശ്വസനീയമായ തെളിവുകൾ ഒഴിവാക്കിയതിലൂടെയും തെളിവുകളുടെ തെറ്റായ വ്യാഖ്യാനത്തിലൂടെയും നീതിയുടെ സമ്പൂർണ്ണ നിഷേധമാണിവിടെ സംഭവിച്ചത് ,” ജസ്റ്റിസ് ജയചന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരായ വലിയ തെളിവുകൾ ആണുണ്ടായിരുന്നത്. ആ തെളിവുകൾ അവഗണിച്ചുകൊണ്ട് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് വിചാരണക്കോടതി നൽകിയത് നിലനിൽകാത്ത കാരണങ്ങളാണ്. അതിനാൽ വിചാരണക്കോടതിയുടെ വിധി വ്യക്തമായും പ്രകടമായും തെറ്റാണെന്നും ഒരുതരത്തിലും അനുവദിക്കാൻ പാടില്ലാത്തതാണെന്നും വ്യക്തമാക്കാൻ കോടതി നിർബന്ധിതമായിരിക്കുകയാണ്. ഹൈ കോടതി വ്യക്തമാക്കി
തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലക്കാരനായ പൊൻമുടി കുറച്ചുകാലം പ്രൊഫസറായി ജോലി ചെയ്തിട്ടാണ് ഡിഎംകെയിലേക്ക് ആകർഷിക്കപ്പെടുന്നത് . 1989ൽ വില്ലുപുരത്തുനിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്. ആറ് തവണ എം.എൽ.എ.യായ അദ്ദേഹം നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിൽ വലിയ സ്വാധീനമാണ് പൊന്മുടിക്ക് കല്പിക്കപ്പെടുന്നത്. വിധി സുപ്രീം കോടതി കൂടെ ശരിവച്ചാൽ എം എൽ എ സ്ഥാനവും, മന്ത്രി സ്ഥാനവും പൊന്മുടിക്ക് നഷ്ടപ്പെടും
Discussion about this post