തൃശൂര്‍: വ്യാജരേഖകള്‍ ഉപയോഗിച്ച് നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ അഞ്ച് പേർ പിടിയിൽ. തമിഴ്നാട് പുതുശ്ശേരി സ്വദേശിയായ മുഖ്യപ്രതി അഴകപ്പനും കുടുംബവുമാണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് നിന്നാണ് തമിഴ്നാട് പോലീസ് ഇവരെ പിടികൂടിയത്.
അഴകപ്പന്‍(63), ഭാര്യ നാച്ചാന്‍(56), മകന്‍ ശിവ(32), ഇയാളുടെ ഭാര്യ ആര്‍തി(28), സതീഷ്(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളത്തിനടുത്ത് ചൂണ്ടലില്‍ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.
25 കോടിയുടെ സ്വത്ത് അപഹരിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഗൗതമി ചെന്നെ പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ സഹായത്തിന് എത്തിയതാണ് അഴഗപ്പനും ഭാര്യയും. എന്നാൽ, വ്യാജരേഖ നിർമിച്ച് ഇവർ തന്നെ ചതിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. തനിക്കും മകൾക്കുമെതിരെ വധഭീഷണിയുണ്ടെന്നും ഗൗതമി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കാഞ്ചീപുരം ജില്ലയിലെ ശ്രീ പെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തിലാണ് 46 ഏക്കർ സ്ഥലമുള്ളത്. നടിയുടെയും മകളുടെയും പേരിലുള്ള സ്ഥലത്തിന് 25 കോടിയോളം വില വരും. പ്രതികൾക്ക് നൽകിയ പവര്‍ ഓഫ് അറ്റോര്‍ണിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനെ കുറിച്ച് മനസിലാക്കി ഇവരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അഴഗപ്പന്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ഗുണ്ടകളെ വിട്ട് വധ ഭീഷണി മുഴക്കിയെന്ന് ഗൗതമി പറയുന്നു.
Discussion about this post