ന്യൂഡൽഹി : റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആയി സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിജ് ഭൂഷൺ വിഭാഗത്തിലെ അംഗവും ഉത്തർപ്രദേശ് റെസ്‌ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് സഞ്ജയ് സിംഗ്. എതിർ സ്ഥാനാർത്ഥിയായ അനിത ഷിയോറാൻ നേടിയ ഏഴിനെതിരെ 40 വോട്ടുകൾ നേടിയാണ് സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തുന്നത്.
ലൈംഗിക പീഡന ആരോപണങ്ങൾക്കിടയിൽ കാലാവധി അവസാനിച്ച മുൻ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണിന്റെ പകരക്കാരനായാണ് വാരാണസിയിൽ നിന്നുള്ള സഞ്ജയ് സിംഗ് സ്ഥാനമേൽക്കുന്നത്. ഓഗസ്റ്റിൽ നിശ്ചയിച്ച സമയപരിധിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതിന് ആഗോള ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് ഡബ്ല്യുഎഫ്‌ഐയെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ പുതിയ പ്രസിഡണ്ട് തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ സസ്പെൻഷൻ നീങ്ങാൻ വഴിയൊരുങ്ങുകയാണ്.
ന്യൂഡൽഹിയിൽ വച്ചാണ് ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ്, ട്രഷറർ, സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്റ് തുടങ്ങി 15 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുൻ കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് ആണ് സഞ്ജയ് സിംഗിന്റെ എതിർ സ്ഥാനാർത്ഥി ആയിരുന്ന അനിത ഷിയോറൻ. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രതിഷേധമുയർത്തിയ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള സ്റ്റാർ ഗുസ്തിക്കാരുടെ പിന്തുണ ഉണ്ടായിരുന്ന അനിത ഷിയോറന് ഏഴു വോട്ടുകൾ മാത്രമാണ് നേടാൻ ആയത്.
Discussion about this post