ടെൽ അവീവ് : ഹമാസിനെതിരായ കരസേനാ ആക്രമണത്തിനിടെ രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഗാസ സിറ്റിയിലെ ഷെജയ്യ മേഖലയ്ക്ക് മേൽ “പൂർണ പ്രവർത്തന നിയന്ത്രണം” സ്ഥാപിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഷെജയ്യയിൽ ഹമാസിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ ഇസ്രായേൽ സേനയുടെ 36-ാം ഡിവിഷൻ തകർത്തതായി ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും ഇപ്പോഴും ഒളിച്ചിരിക്കുന്ന തീവ്രവാദികളെ ഇല്ലായ്‌മ ചെയ്യുവാൻ പരിമിതമായ പ്രവർത്തനങ്ങൾ മേഖലയിൽ തുടരുമെന്നും ഐ ഡി എഫ് വ്യക്തമാക്കി.
ഗാസ സിറ്റിയിലെ ഏറ്റവും വലിയ അതിർത്തി പ്രദേശങ്ങളിലൊന്നാണ് ഷെജയ്യ. ഇത് നഗരത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇത് രണ്ട് പ്രദേശങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത് , തെക്കൻ പ്രദേശം, തുർക്ക്മാൻ എന്നറിയപ്പെടുന്നു, വടക്കൻ പ്രദേശം, ജ്ദെയ്ദ എന്നും അറിയപ്പെടുന്നു.
നൂറുകണക്കിനു വർഷങ്ങളായി പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാര്യമാണ് ഷെജയ്യയുടെ സൈനിക പ്രാധാന്യം. ഷെജയ്യയിൽ സ്ഥിതി ചെയ്യുന്നതും ഗാസയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നതുമായ ഒരു തന്ത്രപ്രധാന കുന്നാണ് ടെൽ അൽ-മുന്തർ. അൽ-മുന്തർ ഹിൽ നിയന്ത്രിക്കുന്നവർക്ക് ഗാസ നഗരത്തിന്റെ മേൽ കൃത്യമായ കാഴ്ച ലഭിക്കും എന്നതും, തന്ത്രപരമായ മേൽക്കോയ്മ ഉണ്ട് എന്നതും ഈ പ്രദേശത്തെ പ്രാധാന്യമുള്ളതാക്കുന്നു.
ശെജയ്യ പിടിച്ചടക്കുവാനുള്ള പോരാട്ടം എളുപ്പമുള്ളതായിരുന്നില്ല എന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നുണ്ട് പോരാട്ടത്തിനിടെ, വെടിയുതിർക്കുകയും സ്‌ഫോടകവസ്തുക്കൾ പ്രയോഗിക്കുകയും ചെയ്ത നിരവധി ഹമാസ് പ്രവർത്തകരെ സൈന്യം വധിച്ചതായി ഐഡിഎഫ് പറഞ്ഞു. ഹമാസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രത്യാക്രമണത്തിൽ , രണ്ട് മുതിർന്ന ഉദ്യോഗസ്ഥരടക്കം ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Discussion about this post