പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കും സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരക്കുമുള്ള ടീമിലാണ് മാറ്റങ്ങൾ. പേസർ ഹർഷിത് റാണയ്ക്കും സ്പിന്നർ വരുൺ ചക്രവർത്തിക്കും പരിക്കേറ്റതിനെ തുടർന്നാണ് പുതിയ കളിക്കാരെ ഉൾപ്പെടുത്തിയത്. ഇവർക്ക് പകരക്കാരായി യുവ താരം പ്രിൻസ് യാദവിനെയും ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെയുമാണ് സീനിയർ സെലക്ഷൻ കമ്മിറ്റി ടീമിലേക്ക് തിരഞ്ഞെടുത്തത്. ഹർഷിതിന് പകരം പ്രിൻസ് യാദവും വരുണിന് പകരം രവി ബിഷ്ണോയിയും സ്‌ക്വാഡിൽ ഇടം നേടി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിടയിലാണ് ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും ഹാംസ്ട്രിങ് ഇഞ്ചുറി ഉണ്ടായത്. ഹർഷിതിന് ഗ്രേഡ് 1 പരിക്കും വരുണിന് ഗ്രേഡ് 2 പരിക്കുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും തുടർചികിത്സകൾക്കായി ബംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലേക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് ഇന്ത്യൻ ടീമിന് ഈ പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ജൂലൈ 14 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇനി ഇന്ത്യ കളിക്കുക.












