പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ കടുത്ത നിലപാട് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചൊവ്വാഴ്ച സിപിഐ-സിപിഐഎം നിർണ്ണായക ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് സിപിഐഎമ്മിന് വ്യക്തമായ മുന്നറിയിപ്പുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്. മുന്നണിയിൽ കീഴ്‌വഴക്കങ്ങൾ മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അത് കൃത്യമായി പങ്കുവെയ്ക്കാൻ എൽഡിഎഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ ഈ പങ്കുവെക്കൽ അനിവാര്യമാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യാതൊരു തർക്കവും സംശയവുമില്ലെന്നും ആ സ്ഥാനം സിപിഐക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആവശ്യമായി വന്നാൽ എല്ലാ കീഴ്‌വഴക്കങ്ങളും മാറിയേ തീരൂ. കീഴ്‌വഴക്കമല്ല, രാഷ്ട്രീയവും എൽഡിഎഫിന്റെ ഒന്നിച്ചുപോക്കുമാണ് വലുത്. ഉപനേതാവ് സ്ഥാനം ലഭിക്കണമെന്ന് സിപിഐ പറയുന്നത് മുന്നണിയെ ദുർബലമാക്കാൻ വേണ്ടിയല്ല, മറിച്ച് ശക്തമാക്കാൻ വേണ്ടിയാണ്. എൽഡിഎഫ് അതിന്റെ യഥാർത്ഥ മൂല്യത്തോടെ തുടരണമെങ്കിൽ അത്തരത്തിലുള്ള പങ്കുവെപ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സിപിഐയെ ചർച്ചയ്ക്ക് ക്ഷണിച്ച് സിപിഐഎം നേതൃത്വം രംഗത്തെത്തിയത്. പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എംഎൻ സ്മാരകത്തിൽ വെച്ചായിരിക്കും ഈ നിർണ്ണായക ചർച്ച നടക്കുക. തങ്ങളുടെ അവകാശവാദത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിപിഐയെ അവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച് സമവായത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐഎമ്മിന്റെ ഈ വേറിട്ട നീക്കം. ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിരിക്കുന്ന അതേ ദിവസം തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്.
ഇതിനൊപ്പം ഈ മാസം 13, 14 തീയതികളിൽ സിപിഐയുടെ പ്രധാന നേതൃയോഗങ്ങളും നടക്കുന്നുണ്ട്. ഈ യോഗങ്ങളിൽ വിഷയത്തിൽ ഒരു അന്തിമ സമവായത്തിന്റെ വഴിതെളിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. മുൻപ് എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ ശക്തമായ എതിർപ്പ് നിലനിൽക്കുമ്പോഴാണ് സിപിഐഎം നേതൃത്വം ഇതിന് മുൻപ് എംഎൻ സ്മാരകത്തിൽ എത്തി ചർച്ച നടത്തിയത്. അന്ന് എംഎൻ സ്മാരകത്തിൽ വെച്ച് നടന്ന മുന്നണി യോഗത്തിൽ സിപിഐ ഒടുവിൽ സമവായത്തിന് വഴങ്ങുകയായിരുന്നു. തങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഈ ഔദ്യോഗിക ചർച്ചയിൽ സിപിഐ കടുംപിടുത്തം പിടിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം ഇപ്പോൾ മുന്നോട്ട് പോകുന്നത്.









