വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്റെ കീഴിൽ ടീം ഇന്ത്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്ന്. 2026-ലെ ടി20 ലോകകപ്പ് കിരീടം നേടി കുറച്ച് മാസങ്ങൾക്ക് ശേഷം, ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിന് മങ്ങലേൽപ്പിക്കുന്ന തരത്തിലാണ് ഗംഭീർ-ശ്രേയസ് സഖ്യത്തിന് കീഴിൽ ടീമിന്റെ മുന്നോട്ട് പോക്ക്. യുകെ പര്യടനത്തിലെ കനത്ത തോൽവിയും തുടർച്ചയായ ആറ് മത്സരങ്ങളുടെ പരാജയഭാരവും ഗംഭീറിന്റെ തന്ത്രങ്ങളെയും അദ്ദേഹത്തിന്റെ പരിശീലക മികവിനെയും കടുത്ത ചോദ്യശരങ്ങൾക്ക് മുന്നിൽ നിർത്തിയിരിക്കുകയാണ്.
ലോകത്തെ ഒന്നാം നമ്പർ ട്വന്റി-20 ടീമായിരുന്ന ഇന്ത്യയെ വെറും ഏതാനും ആഴ്ചകൾ കൊണ്ടാണ് ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് വൻ തകർച്ചയിലേക്ക് തള്ളിവിട്ടത്. ഇന്ത്യ വളരെക്കാലമായി കൈപ്പിടിയിലൊതുക്കിയിരുന്ന ലോക ഒന്നാം നമ്പർ ടി20 റാങ്ക് ഈ പര്യടനത്തോടെ കൈവിട്ടുപോയി. ” പൊരുതി തോറ്റാൽ പോട്ടെ” എന്ന് വെക്കാം എന്ന ഡയലോഗ് പോലെ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഇത് പൊരുതാൻ പോയിട്ട്, ഒരു താത്പര്യവും ഇല്ലാതെ കളിക്കുന്ന ടീമിനെയാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി നമ്മൾ കണ്ടത്.
അയർലൻഡിനോട് 0-2 നും തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനോട് 0-4 നും പരമ്പരകൾ ഇന്ത്യ അടിയറവ് വെച്ചു. യുകെ മണ്ണിൽ കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ജയിക്കാൻ ടീമിനായില്ല. പുതിയ നായകനായി ഗംഭീർ ഉയർത്തിക്കൊണ്ടുവന്ന ശ്രേയസ് അയ്യർ, തന്റെ ആദ്യ 7 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാകാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി. ടി20 ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകുകയും, ഏറ്റവും ഉയർന്ന സ്കോർ (അവസാന മത്സരത്തിൽ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയ 257 റൺസ്) വഴങ്ങുകയും ചെയ്ത ദുരന്തത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
ൻഗാമിയായ രാഹുൽ ദ്രാവിഡിന്റെ ശാന്തവും കൃത്യവുമായ തന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഗംഭീറിന്റെ ശാഠ്യങ്ങളും പരീക്ഷണങ്ങളും ടീമിനെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത് എന്നാണ് മുൻ താരങ്ങളും വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്.
1. ഓപ്പണർമാരെ വെച്ചുള്ള ‘മ്യൂസിക്കൽ ചെയർ’ കളി
ടീമിലെ കളിക്കാർക്ക് കൃത്യമായ സുരക്ഷിതത്വം നൽകാൻ ഗംഭീറിന് സാധിക്കുന്നില്ല. ടി20 ലോകകപ്പിൽ മികച്ച ഫോമിലായിരുന്ന മലയാളി താരം സഞ്ജു സാംസണെ ആദ്യ കളിയിലെ പരാജയത്തിന് പിന്നാലെ മാറ്റിനിർത്തി. തുടർന്ന് 15 കാരനായ വൈഭവ് സൂര്യവംശിയെ മൂന്ന് കളിയിൽ പരീക്ഷിച്ച്, പരമ്പര തോറ്റ ശേഷമുള്ള ചടങ്ങു മാത്രമായ അവസാന മത്സരത്തിലേക്ക് സഞ്ജുവിനെ വീണ്ടും സമ്മർദ്ദത്തിന്റെ മുനയിലേക്ക് തള്ളിവിട്ടു. ആർ. അശ്വിൻ ഉൾപ്പെടെയുള്ള പ്രമുഖർ ഈ നിലപാടില്ലായ്മയെ ‘മ്യൂസിക്കൽ ചെയർ’ എന്നാണ് വിശേഷിപ്പിച്ചത്.
2. യുവതാരങ്ങളെ കഠിന സാഹചര്യങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുന്നു
പ്രായപൂർത്തിയാകാത്ത, ഡ്രെസ്സിങ് റൂമിൽ പോലും പ്രത്യേക സൗകര്യം നൽകേണ്ടി വന്ന 15 വയസ്സുള്ള വൈഭവ് സൂര്യവംശിയെപ്പോലുള്ള കൗമാരക്കാരെ ഇംഗ്ലണ്ടിലെ കഠിനമായ സ്വിങ് പിച്ചുകളിൽ ജോഫ്ര ആർച്ചറെപ്പോലെയുള്ള ലോകോത്തര ബൗളർമാർക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. താരങ്ങളുടെ ആത്മവിശ്വാസം തകർക്കുന്ന തരം പരീക്ഷണങ്ങളാണ് ഗംഭീർ നടത്തുന്നത്.
3. മിഡിൽ ഓർഡറിലെ അനാവശ്യ മാറ്റങ്ങൾ
ലോകകപ്പിന് ശേഷം വൈസ് ക്യാപ്റ്റനായി ഉയർത്തപ്പെട്ട തിലക് വർമ്മയെപ്പോലുള്ള പ്രതിഭകളെ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ അനുവദിക്കാതെ 5, 6 സ്ഥാനങ്ങളിൽ ഫിനിഷറായി ഇറക്കുന്ന അർത്ഥശൂന്യമായ തീരുമാനങ്ങളാണ് മാനേജ്‌മെന്റ് കൈക്കൊള്ളുന്നത്.
4. ‘ഐപിഎൽ ക്വോട്ട’ സെലക്ഷനും സ്വജനപക്ഷപാതവും
ഐപിഎൽ പ്രകടനങ്ങളും ഫ്ലാറ്റ് പിച്ചുകളിലെ ബാറ്റിങ്ങും മാത്രം നോക്കി ടീമിനെ തിരഞ്ഞെടുത്തതാണ് വിദേശത്ത് ഇന്ത്യ നാണംകെടാൻ കാരണം. കെ. ശ്രീകാന്ത് ഉൾപ്പെടെയുള്ള മുൻ സെലക്ടർമാർ ആരോപിക്കുന്നത് പോലെ, ശ്രേയസ് അയ്യർക്കും അജിത് അഗാർക്കർക്കും പ്രിയപ്പെട്ട സൂര്യൻഷ് ഷെഡ്ഗെയെപ്പോലുള്ളവരെ അനാവശ്യമായി ടീമിൽ തിരുകിക്കയറ്റുകയും, ഫീൽഡിങ്ങിൽ കനത്ത ബാധ്യതയായി മാറിയ ശിവം ദുബെയ്ക്ക് വീണ്ടും അവസരങ്ങൾ നൽകുകയും ചെയ്യുന്നത് വഴി യഥാർത്ഥ പ്രതിഭകളായ രജത് പാട്ടീധാർ തുടങ്ങിയവർ പുറത്തിരിക്കേണ്ടി വരുന്നു.
രാഹുൽ ദ്രാവിഡിന്റെ കീഴിൽ കൈവരിച്ച സുവർണ്ണ നാളുകളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് പിന്നോട്ട് നടക്കുകയാണ്. വിദേശ പിച്ചുകളെ എങ്ങനെ നേരിടണമെന്ന തന്ത്രമില്ലായ്മയും, ഈഗോയും പരീക്ഷണങ്ങളും നിറഞ്ഞ ഗംഭീറിന്റെ പരിശീലന ശൈലിയും തുടർന്നാൽ വരാനിരിക്കുന്ന സിംബാബ്‌വെ, ന്യൂസിലൻഡ് പര്യടനങ്ങളിലും വലിയ ദുരന്തമാകും ഇന്ത്യയെ കാത്തിരിക്കുക. തങ്ങളുടെ പരാജയപ്പെട്ട തന്ത്രങ്ങളുടെ ഉത്തരവാദിത്തമേറ്റ് ഗൗതം ഗംഭീർ പരിശീലക സ്ഥാനം ഒഴിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് കായികലോകം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.












