എറണാകുളം : കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസ്. ഗവർണറുടെ നോമിനികളായി യോഗത്തിൽ പങ്കെടുക്കാനെത്തിയവരെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. പ്രതിഷേധം കാരണം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാലൻ പൂതേരിയടക്കം എട്ട് സെനറ്റംഗങ്ങൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എസ് എഫ് ഐ നേതാക്കളായ അഫ്സൽ, മുഹമ്മദ് അലി ഷിഹാബ്, കെ.വി അനുരാജ് എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബർ 26 ന് അവധിക്കാല ബഞ്ച് കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്നാണ് ഉത്തരവ്. എസ് എഫ് ഐ പ്രതിഷേധത്തിന്നരയായ പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ള എട്ട് സെനറ്റംഗങ്ങൾക്കും ജീവന് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു.
അഡ്വ.ആർ.വി.ശ്രീജിത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ അറിയിപ്പനുസരിച്ച് 21 ന് രാവിലെ പത്തു മണിക്ക് സെനറ്റ് യോഗത്തില്‍ സംബന്ധിക്കാന്‍ എത്തിയ തങ്ങളെ യൂനിവേഴ്‌സിറ്റി സെനറ്റ് ഹൗസിന് മുന്നിൽ എസ് എഫ് ഐ ക്കാർ തടയുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പോലീസ് നടപടിയെടുത്തില്ലെന്നും ഹർജിയിൽ പരാതിപ്പെട്ടിരുന്നു. വൈസ് ചാന്‍സലര്‍ക്കും റജിസ്ട്രാര്‍ക്കും സുരക്ഷയൊരുക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടും നടപടിയുണ്ടായില്ല എന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
സെനറ്റ് യോഗത്തിൽ പങ്കെടുക്കാനായി അംഗങ്ങൾക്ക് ജീവന് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ബാലൻ പൂതേരി, അഫ്സൽ സഹീർ,
എ.കെ.അനുരാജ്,എ.ആർ.പ്രവീൺകുമാർ,സി.മനോജ്,എ.വി.ഹരീഷ്, സ്നേഹ സി നായർ,അശ്വിൻ രാജ് പി.എം എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post