കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ ഗവർണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ഔദ്യോഗിക വസതി ഉപരോധിച്ച് പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദും വനിതാ പ്രവർത്തകരുമടക്കം പതിനഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സർവകലാശാല ഭരണകാര്യാലയത്തിലാണ് എബിവിപി ആദ്യം പ്രതിഷേധം തീരുമാനിച്ചിരുന്നത്. എന്നാൽ എബിവിപി പ്രവർത്തകരുടെ പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ വൈസ് ചാൻസലർ ലീവ് എടുത്ത് വസതിയിൽ പോയ സാഹചര്യത്തിൽ വിസിയുടെ വസതി ABVP പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു. ഗേറ്റ് ചാടികടന്ന് അഞ്ചോളം പ്രവർത്തകർ വിസിയുടെ വസതിയിലെ സിറ്റൗട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സെനറ്റ് മീറ്റിംങ്ങിനെത്തിയ പത്മശ്രീ ബാലൻ പൂതേരിയടക്കമുള്ളവരെ തടഞ്ഞത് വൈസ് ചാൻസലറും പോലീസും SFIക്കാരും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇത്തരം ജനാതിപത്യ അട്ടിമറികൾ തുടരാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് സർവകലാശാല സാക്ഷ്യം വഹിക്കുമെന്നും സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് വ്യക്തമാക്കി. ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ്, ദേശീയ നിർവ്വാഹക സമിതി അംഗം യദു കൃഷ്ണൻ, കേന്ദ്ര പ്രവർത്തക സമിതി അംഗം എൻ സി ടി ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പത്തോളം എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു.
Discussion about this post