കൊച്ചി: നികുതിവെട്ടിപ്പിനും അഴിമതിക്കും നൂറുകണക്കിന് ആഗോള നേതാക്കളെയും സമ്പന്നരെയും തുറന്നുകാട്ടുന്ന പണ്ടോറ പേപ്പറുകളിൽ പരാമർശിച്ചിരിക്കുന്ന മലയാളികളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. 2021-ൽ ലോകമെമ്പാടുമുള്ള 14 സാമ്പത്തിക സേവന കമ്പനികളിൽ നിന്ന് ഏകദേശം 12 ദശലക്ഷം രേഖകൾ ചോർന്നതിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം. “പണ്ടോറ പേപ്പേഴ്‌സ്” കണ്ടെത്തിയ മൂന്ന് മലയാളികളുമായി ബന്ധമുള്ള കൊച്ചിയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലും ആദായനികുതി വകുപ്പ് തിരച്ചിൽ നടത്തി.
മനോജ് പത്മനാഭൻ, ജോസഫ് ജോബ്, ക്ലീറ്റസ് കുരിശിങ്കൽ എന്നിവർക്കെതിരെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇവരുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ കമ്പനിയുടെ കൊച്ചിയിലെ ഓഫീസിലായിരുന്നു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. മനോജ് പത്മനാഭൻ ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ മുൻ കോ-ഓർഡിനേറ്ററായിരുന്നു .
മനോജ് പത്മനാഭൻ, ജോസഫ് ജോബ്, ക്ലീറ്റസ് കുരിശിങ്കൽ എന്നിവർക്ക് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ യഥാക്രമം ‘പീക്കോക്ക് ടെക്‌നോളജീസ്’, ‘ന്യൂജെൻ ഇൻഫോ സൊല്യൂഷൻസ്’, ‘കാറ്റലിസ്റ്റ് ഐടി’ എന്നീ ഷെൽ കമ്പനികളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സ്പെക്‌ട്രം സോഫ്റ്റ് ടെക് സൊല്യൂഷൻസിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഈ കമ്പനിയുടെ ഡയറക്ടർ കൂടിയാണ് ക്ലീറ്റസ് കുരിശിങ്കൽ.
Discussion about this post