ഫിഫ ലോകകപ്പ് 2026-ന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ കളംവിട്ടു. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് 41-കാരനായ റൊണാൾഡോ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച താരം, ലോകകപ്പ് നേടുകയെന്ന സ്വപ്നം അപൂർണ്ണമായി അവശേഷിക്കുന്നുണ്ടെങ്കിലും വിരമിക്കൽ പോലുള്ള വലിയ തീരുമാനങ്ങൾ പെട്ടെന്നുള്ള വികാരവിചാരങ്ങളിൽ എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. ലോകകപ്പിൽ നിന്ന് ഇത്തരമൊരു രീതിയിൽ പുറത്താകേണ്ടി വന്നതിൽ വലിയ സങ്കടമുണ്ടെന്നും എന്നാൽ തന്റെ കരിയറിൽ രാജ്യാന്തര തലത്തിൽ നൽകാൻ കഴിയുന്നതിന്റെ പരമാവധി നൽകിയിട്ടുണ്ടെന്നും പൂർണ്ണമായ മനസ്സാക്ഷിയോടെയാണ് താൻ മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമെന്നും അടുത്ത നീക്കങ്ങളെക്കുറിച്ച് ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
തന്റെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ച് സംസാരിക്കവെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിന് മുൻപ് പോർച്ചുഗൽ ഒരു പ്രധാന കിരീടം പോലും നേടിയിരുന്നില്ലെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ നേതൃത്വത്തിൽ രാജ്യം 2016-ൽ ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പും, 2019, 2025 വർഷങ്ങളിൽ രണ്ട് യുവേഫ നേഷൻസ് ലീഗും ഉൾപ്പെടെ മൂന്ന് പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 2016-ലെ യൂറോ കപ്പ് കിരീടം നേട്ടം വ്യക്തിപരമായി തനിക്ക് ഒരു ലോകകപ്പ് നേടുന്നതിന് തുല്യമാണെന്നും റൊണാൾഡോ വെളിപ്പെടുത്തി.
ലോകകപ്പ് പുറത്താവലിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച റോബർട്ടോ മാർട്ടിനെസിനെ താരം പ്രശംസിച്ചു. മികച്ചൊരു പരിശീലകനും അതിലുപരി നല്ലൊരു മനുഷ്യനുമായ മാർട്ടിനൊസിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോർച്ചുഗൽ ഫുട്ബോളിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ അഭിനന്ദനാർഹമാണെന്നും റൊണാൾഡോ പറഞ്ഞു. ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത് എപ്പോഴും സങ്കടകരമാണെന്നും എന്നാൽ ഫുട്ബോളിൽ ഇതൊക്കെ സ്വാഭാവികമാണെന്നും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും പറഞ്ഞാണ് റൊണാൾഡോ വാക്കുകൾ അവസാനിപ്പിച്ചത്.












