സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സഞ്ജുവിനെ ടീമിൽ നിന്ന് ഇത്ര പെട്ടെന്ന് ഒഴിവാക്കിയത് നീതിരഹിതമാണെന്നും ഇത് ടീമിലെ മറ്റ് താരങ്ങളെ സമ്മർദ്ദത്തിലാക്കുമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം സഞ്ജു മികച്ച ഫോമിലായിരുന്നുവെന്നും ഇത്ര പെട്ടെന്ന് അദ്ദേഹത്തെ പുറത്താക്കിയത് അംഗീകരിക്കാനാവില്ലെന്നും അശ്വിൻ പറഞ്ഞു. യുവതാരമായ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയതിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അദ്ദേഹത്തെ വളർത്താനുള്ള തിടുക്കത്തിൽ സഞ്ജുവിനെ തഴയേണ്ട കാര്യമുണ്ടോയെന്നും അശ്വിൻ ചോദിച്ചു. സഞ്ജുവിനെപ്പോലെ ടീമിന് മികച്ച സംഭാവനകൾ നൽകിയ താരങ്ങളെ ഇത്തരത്തിൽ അവഗണിക്കുന്നത് ടീമിലെ മറ്റ് കളിക്കാരിലും ഭയം സൃഷ്ടിക്കും.
തങ്ങളും അടുത്തതായി പുറത്താക്കപ്പെടാം എന്ന ചിന്ത താരങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ, അവർ സമ്മർദ്ദത്തിലാവുകയും പിച്ചിൽ കൂടുതൽ റൺസ് നേടാനായി റിസ്ക് എടുക്കാൻ മടിക്കുകയും ചെയ്യും. ഇത് ഒടുവിൽ ടീം ഇന്ത്യയ്ക്ക് തന്നെയാകും വലിയ തിരിച്ചടിയാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് ജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസൺ, കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ അയർലൻഡിനെതിരായ പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും തിളങ്ങാൻ കഴിയാതിരുന്നതാണ് അദ്ദേഹത്തിന് വിനയായത്. സഞ്ജുവിന് പകരക്കാരനായി ടീമിലെത്തിയ 15-കാരൻ വൈഭവ് സൂര്യവംശി തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ കായിക ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. അജിത് അഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റിയുടെ ഈ നടപടി ആരാധകരെയും പ്രമുഖ താരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്












