മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം ; ഒടുവിൽ നിവൃത്തിയില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഗൺമാൻ ആലപ്പുഴയിൽ വച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിനെതിരെ കേസെടുക്കണമെന്ന് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകിയതോടെയാണ് നിവൃത്തിയില്ലാതെ പോലീസിന് കേസെടുക്കേണ്ടി വന്നിട്ടുള്ളത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആലപ്പുഴ സൗത്ത് പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഗൺമാന്റെ പ്രവൃത്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എഡി തോമസ് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നത്. ആലപ്പുഴയിൽ നവകേരള സദസ്സ് നടക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യുവിനെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനില്‍ വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയശേഷം ക്രൂരമായി മർദ്ദിച്ചത്.
Discussion about this post