ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ (ഇസി) കേന്ദ്ര കായിക മന്ത്രാലയം ഞായറാഴ്ച സസ്പെൻഡ് ചെയ്തു. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് (ഐഒഎ) കായികമന്ത്രാലയം നിർദേശിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും, ബജ്രംഗ് പൂനിയ തന്റെ പദ്മശ്രീ തിരിച്ചു കൊടുക്കുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ നടപടി.
എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായിട്ടല്ല മറിച്ച് ഗുസ്തി ഫെഡറേഷൻ നടത്തിയ ചട്ടലംഘനത്തിന്റെ ഭാഗമാണ് നടപടി
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തനുമായ സഞ്ജയ് സിംഗ്, അദ്ദേഹം പ്രസിഡന്റ് ആയി നിയമിതനായ അന്ന് വൈകുന്നേരം തന്നെ 20 വയസ്സിൽ താഴെയുള്ളവരുടെയും 15 വയസ്സിൽ താഴെയുള്ളവരുടെയും ദേശീയ ഗുസ്തി മത്സരങ്ങൾ ബ്രിജ് ഭൂഷൺ സിംഗിന്റെ മണ്ഡലമായ കൈസർ ഗഞ്ചിൽ നിന്നും വെറും 50 കിലോമീറ്ററിൽ താഴെ മാത്രം ദൂരം വരുന്ന ഗോണ്ടയിൽ വച്ച് നടത്താൻ തീരുമാനിച്ചു. ഇത് ഗുരുതരമായ ചട്ടലംഘനമാണ് എന്ന് കാണിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി.
ഗുസ്തി ഫെഡറേഷൻ ഭരണഘടനയുടെ ആർട്ടിക്കിൾ 11 പ്രകാരം ‘ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാനുള്ള മീറ്റിംഗുകൾ നടത്താനുള്ള ഏറ്റവും കുറഞ്ഞ അറിയിപ്പ് കാലയളവ് 15 ദിവസവും ക്വാറം പ്രതിനിധികളുടെ മൂന്നിൽ ഒന്ന് ഭാഗം പ്രതിനിധ്യവുമാണ്. അടിയന്തര മീറ്റിംഗിന് പോലും, ഏറ്റവും കുറഞ്ഞ അറിയിപ്പ് കാലയളവ് 7 ദിവസമാണ്, കൂടാതെ മൂന്നിലൊന്ന് പ്രതിനിധികൾ അപ്പോഴും ആവശ്യമാണ്
കൂടാതെ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ പ്രേംചന്ദ് ലോചബിനെ യോഗത്തെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല.
വളരെ തിടുക്കപ്പെട്ട് എടുത്ത ഒരു നടപടിയെന്ന് ഇതിനെ വിശേഷിപ്പിച്ച മന്ത്രാലയം കായിക താരങ്ങൾക്കടക്കം അറിയിപ്പ് ലഭിച്ചില്ലെന്നും, പ്രഖ്യാപനം തന്നെ ഡബ്ല്യുഎഫ്ഐയുടെ ഭരണഘടനയുടെ ലംഘനമായിരുന്നു എന്നും അറിയിച്ചു.
ഇതേത്തുടർന്നാണ് കടുത്ത നടപടികളിലേക്ക് കായിക മന്ത്രാലയം കടന്നത്
Discussion about this post