ന്യൂഡൽഹി; കളളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മൂന്ന് വിവോ കമ്പനി ജീവനക്കാർക്ക് കോൺസുലർ പ്രൊട്ടക്ഷൻ നൽകുമെന്ന് ചൈന. അറസ്റ്റിലായവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. വിവോ ജീവനക്കാർക്ക് ചൈനീസ് എംബസിയും ഇന്ത്യയിലെ ചൈനീസ് കോൺസുലേറ്റുകളും നൽകുന്ന നിയമാനുസൃത സഹായങ്ങൾ തുടരുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് വ്യക്തമാക്കി.
ചൈനീസ് കമ്പനികളോട് വേർതിരിവുളള സമീപനം ഇന്ത്യ സ്വീകരിക്കില്ലെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താൽപര്യങ്ങളും ഉറപ്പുവരുത്താനായി ചൈനീസ് സർക്കാർ ഉറച്ച പിന്തുണയാണ് നൽകുന്നതെന്ന് മാവോ നിങ് കൂട്ടിച്ചേർത്തു. ബിസിനസുകൾ രണ്ട് രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുമെന്ന വസ്തുത അംഗീകരിച്ച് ഇന്ത്യ സുതാര്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
വിവോ ഇന്ത്യ കമ്പനിയുടെ ഇടക്കാല സിഇഒ ഹോങ് സുഖ്വാൻ ഉൾപ്പെടെയുളളവരെയാണ് ഇഡി അറസ്റ്റ ചെയ്തത്. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹരീന്ദർ ദഹിയ, കൺസൾട്ടന്റ് ഹേമന്ദ് മുഞ്ചാൽ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ ലാവ ഇന്റർനാഷണൽ എംഡി ഹരി ഓം റായ്, ഇടപാടുകളിൽ മുഖ്യപങ്കുവഹിച്ച ചൈനീസ് പൗരൻ ആൻഡ്രൂ കുവാങ് എന്ന് വിളിക്കുന്ന ഗുവാങ് വെൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
2014 മുതൽ 2021 വരെയുളള കാലയളവിൽ വിവോ ഷെൽ കമ്പനികളിലൂടെ ഒരു ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. 2014 ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ശേഷം വിവോ 19 കമ്പനികളുമായി ഇത്തരത്തിൽ സഹകരിച്ചിട്ടുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
ട്രേഡിങ് കമ്പനികളുമായി ഉൾപ്പെടെ ഇത്തരം ഇടപാടുകൾ നടത്തിയിരുന്നു. 2014-15 മുതൽ 2019-20 വരെയുളള കാലയളവിൽ ലാഭം കാണിക്കാതെയും ആദായനികുതിയിൽ കമ്പനി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ.
Discussion about this post