ന്യൂഡൽഹി: ജെഎൻയു സർവ്വകലാശാലയിൽ വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ട് ചുവരെഴുത്തുകൾ. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് തന്നെ പുനർനിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ചുവരെഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്. എൻഎസ്‌യുഐ ( നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ) പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
ഇന്ന് രാവിലെയോടെയായിരുന്നു ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ക്യാമ്പസിലെ സ്‌കൂൾ ഓഫ് ലാംഗ്വേജ് കെട്ടിടത്തിന്റെ ആദ്യ നിലയിലെ ചുവരുകളിൽ ആയിരുന്നു ചുവരെഴുത്തുകൾ. ഡിസംബർ ആറിന് തകർക്കപ്പെട്ട ബാബറി മസ്ജിദ് പുനർനിർമ്മിക്കണം എന്നാണ് ചുവരെഴുത്ത്. ഇതിന് സമീപമായി എൻഎസ് യു ഐ എന്നും എഴുതിയിട്ടുണ്ട്. ചുവരെഴുത്തുകൾ വിദ്യാർത്ഥികൾ ആയിരുന്നു ആദ്യം കണ്ടത്. പിന്നീട് വിവരം അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്ത് എത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. അതേസമയം സംഭവം നിഷേധിച്ച് എൻഎസ്‌യുഐ രംഗത്ത് എത്തിയിട്ടുണ്ട്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഏറിയ പങ്കും പൂർത്തിയായിട്ടുണ്ട്. പ്രാണപ്രതിഷ്ഠ നടത്തി അടുത്ത മാസം ക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ജെഎൻയുവിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post