ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ക്ഷേത്രനഗരമായ അയോദ്ധ്യയുടെ ആദ്യ വ്യോമബന്ധം സാക്ഷാത്കരിക്കുന്നു. റെക്കോർഡ് കാലയളവിൽ, വെറും 20 മാസം കൊണ്ടാണ് അയോദ്ധ്യയിലെ വിമാനത്താവളം പൂർത്തിയാക്കിയതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായ സഞ്ജീവ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉത്തർപ്രദേശ് സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമാണം ഏറ്റെടുത്തത്. അയോദ്ധ്യ വിമാനത്താവളത്തിന്റെ വികസനത്തിനായി ഉത്തർപ്രദേശ് സർക്കാർ 821 ഏക്കർ ഭൂമിയാണ് വിട്ടുനൽകിയത്.
‘ഒരു വിമാനത്താവളം എന്നത് അയോദ്ധ്യക്ക് ഏറ്റവും പ്രധാന്യമേറിയ കാര്യമാണ്. കൂടുതൽ യാത്രക്കാരുടെ ഒഴുക്കുണ്ടാവുന്നതോടെ വിമാനത്താവളം കൂടുതൽ വികസിക്കും. ഈ നേട്ടത്തിൽ എയർപോർട്ട് അതോറിറ്റി ആവേശത്തിലാണ്. അയോദ്ധ്യയിലെ ജനങ്ങളും സന്തുഷ്ടരാണെന്ന് ഞാൻ വിശ്വസിക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.
ഈ വിമാനത്താവളത്തിന്റെ വികസനത്തോടെ, ശ്രീരാമക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് സമീപത്തെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ രാം കി പൈഡി, ഹനുമാൻ ഗർഹി, നാഗേശ്വർ നാഥ് ക്ഷേത്രം, ബിർള ക്ഷേത്രം തുടങ്ങിയവയിലേക്കുള്ള യാത്രയും എളുപ്പമാകും. സംസ്ഥാനത്തെ വ്യവസായങ്ങളും തീർത്ഥാടനവും ടൂറിസവും ഉൾപ്പെടെയുള്ള എല്ലാ മേഖലകയിലേക്കും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post