ന്യൂഡൽഹി: 2023 ൽ ഭാരതീയർ മനസറിഞ്ഞ് അഭിമാനിച്ചതും ആഘോഷിച്ചതുമായ നിമിഷമായിരുന്നു ചാന്ദ്രദൗത്യത്തിന്റെ വിജയം. ഈ വർഷം ചന്ദ്രനെ കീഴടക്കിയ ഇന്ത്യ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഏറ്റവും നിലനിൽക്കുന്ന പ്രഹേളികകളിലൊന്നായ തമോഗർത്തത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് 2024 ൽ നടത്താൻ പോകുന്നത്.
ജനുവരി 1 ന് രാവിലെ, തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേകമായി സജ്ജീകരിച്ച ഒരു നൂതന ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുകയാണ്.
XPoSAT അല്ലെങ്കിൽ X-ray Polarimeter സാറ്റലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ ഉപഗ്രഹം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) വിശ്വസ്ത റോക്കറ്റായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വിക്ഷേപിക്കും.
ഒരു വർഷത്തിനുള്ളിൽ പ്രപഞ്ചം പര്യവേക്ഷണം ചെയ്യാനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. ആദ്യത്തേത് 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചരിത്രപരമായ ചന്ദ്രയാൻ -3 ദൗത്യമായിരുന്നു, തുടർന്ന് 2023 സെപ്റ്റംബർ 2 ന് സൂര്യനിരീക്ഷണത്തിനായി ആദിത്യ-എൽ 1 വിക്ഷേപിച്ചു.
വളരെ ഉയർന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗർത്തങ്ങൾ അഥവാ ബ്ലാക്ക്‌ഹോളുകളായി മാറുക. ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ എന്ന് പറയുന്നത്. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന് അദൃശ്യമായിരിക്കും. എങ്കിലും ചുറ്റുമുള്ള വസ്തുക്കളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ സാന്നിധ്യം മനസ്സിലാക്കാനാകും. ബ്ലാക്ക്‌ഹോളിൽ നിന്നും നിന്നും ഒരു നിശ്ചിത അകലത്തിനുള്ളിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്‌ഹോൾ തനിക്കുള്ളിലേക്കു വലിച്ചു ചേർക്കും. എന്നാൽ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസൻ എന്നാണ് ഈ പരിധിയെ വിളിക്കുക.
ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ 1000 പ്രകാശ വർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. യൂറോപ്യൻ സതേൺ ഒബ്‌സർവേറ്ററിയിലെ ഗവേഷകരാണ് ബ്ലാക്ക് ഹോൾ കണ്ടെത്തിയത്. HR 6819 എന്ന് അറിയപ്പെടുന്ന ഗാലക്‌സിയിലാണ് തമോഗർത്തം.
Discussion about this post