ന്യൂഡൽഹി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം 2024 ജനുവരി 2 മുതൽ ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഈ സംയുക്ത സൈനികാഭ്യാസം. “ഡെസേർട്ട് സൈക്ലോൺ 2024” എന്നാണ് സൈനികാഭ്യാസത്തിന് പേര് നൽകിയിരിക്കുന്നത്.
ജനുവരി 2 മുതൽ ജനുവരി 15 വരെ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്നതായിരിക്കും ഇന്ത്യ-യുഎഇ സംയുക്ത സൈനികാഭ്യാസം. രാജസ്ഥാനിലെ താർ മരുഭൂമിയിൽ ആയിരിക്കും സൈനികാഭ്യാസം നടക്കുകയെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. അർബൻ ഓപ്പറേഷനുകളിലെ മികച്ച സമ്പ്രദായങ്ങൾ പഠിക്കുകയും പങ്കിടുകയും ചെയ്യുന്നതിലൂടെ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളുടെ സായുധ സേനയുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ യുദ്ധത്തിന്റെ വിവിധ മേഖലകളിൽ സായുധ സേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുകയാണ് സംയുക്ത സൈനികാഭ്യാസങ്ങൾ ലക്ഷ്യമിടുന്നത്. സംയുക്ത സൈനികാഭ്യാസങ്ങളിൽ ഓരോ സൈന്യങ്ങളും തമ്മിൽ നിലവിലെ തന്ത്രപരവും സാങ്കേതികവുമായ രീതികൾ, സാങ്കേതികതകൾ, തന്ത്രങ്ങൾ എന്നിവ കൈമാറ്റം ചെയ്യപ്പെടുന്നു. ഇത് സൈനിക പ്രവർത്തനങ്ങളുടെ തുടർച്ചയായ മെച്ചപ്പെടുത്തലിനും നവീകരണത്തിനും സഹായകരമാകുന്നതാണ്.
Discussion about this post