ന്യൂഡൽഹി: ഡിജിറ്റൽ യുഗത്തിൽ നമ്മളിൽ വന്ന ഏറ്റവും കൂടുതൽ വന്ന രീതിയാണ് പണമിടപാടും ഡിജിറ്റൽ രൂപത്തിലേക്ക് മാറി എന്നത്. പണം കറൻസി രൂപത്തിൽ കൊണ്ടുനടക്കാതെ ഡിജിറ്റൽ രൂപത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞത് വലിയ വിപ്ലവങ്ങൾക്ക് കാരണമായി. ഗൂഗിൾ പേ,ഫോൺ പേ അടക്കമുള്ള യുപിഐ പേമെന്റ് സർവീസുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളൂ ഇന്ന് മുതൽ യുപിഐ സർവീസ് ഉപയോഗിക്കുന്നവർക്ക് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
സജീവമല്ലാത്ത യുപിഐ അക്കൗണ്ടുകൾ
നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ യുപിഐ ഐഡികൾ ഡീ ആക്ടീവേറ്റ് ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതിൽ നിങ്ങളുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഒരു വർഷത്തോളം ആക്ടീവല്ലാതെ ഇരിക്കുന്ന അക്കൗണ്ടാണോ നിങ്ങളുടേത്? തീർച്ചയായും ഡിസംബർ 31 രാത്രിയോടെ ഇത് ഡീആക്ടീവേറ്റ് ആയി തുടങ്ങും. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവ ഡീആക്ടിവേറ്റ് ചെയ്യുന്നത്. തെറ്റായി ആക്ടിവല്ലാത്ത അക്കൗണ്ടിലേക്ക് പണം പോകുന്നത് തടയാനുള്ള ശ്രമമാണ് എൻപിസിഐ നടത്തുന്നത്. ഒരു ഉപയോക്താവ് മൊബൈൽ നമ്പർ മാറ്റുകയോ, അതേ സമയം തന്നെ പഴയ നമ്പറിലെ ഐഡി തന്നെയാണ് ബാങ്കിംഗ് സംവിധാനത്തിൽ നിലനിൽക്കുന്നതെങ്കിൽ ഇടപാടുകൾ തെറ്റിപ്പോകാൻ സാധ്യത ഏറെയാണ്. ട്രായ് ഇക്കാര്യത്തിൽ നിബന്ധനകൾ കൊണ്ടുവന്നിട്ടുണ്ട്. ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട മൊബൈൽ നമ്പറുകൾ 90 ദിവസത്തിനുള്ളിൽ പുതിയ സബസ്ക്രൈബർക്ക് നൽകും. ഇത് ഇടപാടുകളിൽ പ്രശ്നങ്ങളുണ്ടാകും. ഒരു യൂസർ തന്റെ പുതിയ മൊബൈൽ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഈ യുപിഐ ഐഡി ആരാണോ ഉപയോഗിക്കുന്നത് ആ യൂസർക്കായിരിക്കും പണം ലഭിക്കുക.
ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്നതാണെന്ന് ഉറപ്പുവരുത്തുക. മൂന്ന് മാസത്തിൽ കൂടുതലായി ഇവ ആക്ടീവല്ലാതെ കിടന്നിട്ടുണ്ടാവുകയും പാടില്ല. മൂന്ന് മാസത്തിൽ കൂടുതൽ ആക്ടീവല്ലാതെ കിടന്നാൽ മറ്റൊരാൾക്ക് ആ യുപിഐ ലഭിച്ചിട്ടുണ്ട്. ഫിസിക്കലായോ നോൺ ഫിസിക്കലായോ യാതൊരു ഇടപാടും ഒരു വർഷമായി നടത്താത്തവരെയാണ് പ്രത്യേകം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം യുപിഐ ഐഡികൾ, നമ്പറുകൾ എന്നിവ ഇടപാട് നടത്തുന്നതിന് അടക്കം നിയന്ത്രണമുണ്ടാവും.
ഇടപാട് പരിധി
നിലവിൽ യുപിഐ ഇടപാടുകളുടെ പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണെങ്കിലും ഡിസംബർ എട്ടാം തീയ്യതി റിസർവ് ബാങ്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില ഇടപാടുകൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇനി യുപിഐ വഴി നടത്താൻ സാധിക്കും. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നടത്തുന്ന പണമിടപാടുകൾക്കാണ്ഈ ഇളവ് ബാധകമാനവുന്നത്. വലിയ പണമിടപാടുകൾ നടത്തേണ്ടിവരുന്ന സാഹചര്യങ്ങളിലും ഇനി യുപിഐ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ സവിശേഷത.
ഇന്റർചേഞ്ച് ഫീസ്
ഓൺലൈൻ വാലറ്റുകൾ പോലെ പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സ് (പിപിഐ) ഉപയോഗിച്ച് നടത്തുന്ന രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസും ഈടാക്കും. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് നാല് മണിക്കൂർ സമയപരിധി നിശ്ചയിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഒരു ഉപഭോക്താവ് ഇതുവരെ യുപിഐ വഴി പണമിടപാട് നടത്തിയിട്ടില്ലാത്ത മറ്റൊരാളുമായി ആദ്യമായി നടത്തുന്ന ഇടപാടിനാണ് ഈ കാത്തിരിപ്പ് സമയം ബാധകമാവുന്നത്. ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഇതും.
ഓട്ടോ പെയ്മെന്റിന് ഒടിപി വേണ്ട
അഡീക്ഷണൽ ഫാക്ടർ ഓതന്റിക്കേഷൻ ആവശ്യമില്ലാതെ ചില ഇടപാടുകൾക്ക് യുപിഐ ഓട്ടോ പേയ്മെന്റ് പരിധി ഉയർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള പേയ്മെന്റുകൾക്ക് ഇനി മുതൽ ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം ആവശ്യമില്ല. ക്രെഡിറ്റ് കാർഡ് തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം പേയ്മെന്റ്, മ്യൂച്വൽ ഫണ്ട് സബ്സ്ക്രിപ്ഷൻ എന്നിവയ്ക്കാണ് പുതിയ പരിധി ബാധകമാവുക.
യുപിഐ ലൈറ്റ് എക്സ്
യുപിഐ ലൈറ്റിന്റെ വിജയത്തിന് ശേഷം ആർബിഐ യുപിഐ ലൈറ്റ് എക്സ് ആരംഭിച്ചു. കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ പൂർണമായും ഓഫ്ലൈനിലായിരിക്കുമ്പോൾ പോലും പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും എന്നതാണ് യുപിഐ ലൈറ്റ് എക്സിന്റെ പ്രത്യേകത.
ഓഫ്ലൈനായി അടയ്ക്കുന്ന പരിധി
യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഓഫ്ലൈനായി അടയ്ക്കാവുന്ന പരമാവധി തുക 200 രൂപയിൽ നിന്ന് 500 രൂപയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. പേയ്മെന്റ് രീതി ഉപയോഗിച്ച് ഓഫ്ലൈനായി പരമാവധി ചെലവഴിക്കാവുന്ന തുക 2,000 രൂപയാണ്.
Discussion about this post