തിരുവനന്തപുരം : ഡി ഹേമലത ദൂരദർശന്റെ പടിയിറങ്ങുന്നു. സ്വകാര്യ വാർത്താ ചാനലുകൾ അവതരിപ്പിക്കപ്പെടുന്നതിനും മുമ്പുള്ള ദൂരദർശൻ കാലഘട്ടത്തിൽ ഒരു മലയാളിക്കും മറക്കാൻ കഴിയാത്ത മുഖമാണ് ഹേമലതയുടേത്. 38 വർഷങ്ങൾ നീണ്ട വാർത്താ അവതരണത്തിനോടാണ് ഹേമലത വിട പറയുന്നത്.
2023 ഡിസംബർ 31ന് രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്ത അവസാന ബുള്ളറ്റിൻ വായിച്ചു കൊണ്ടാണ് ഡി ഹേമലത 38 വർഷങ്ങൾ നീണ്ട കരിയർ അവസാനിപ്പിക്കുന്നത്. നിലവിൽ ദൂരദർശന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ പാനലിന്റെ ഭാഗമായിരുന്നു ഹേമലത. വാർത്താ വായനക്കാരി ആയി ജോലി ആരംഭിച്ച ഹേമലത ഒടുവിൽ വാർത്ത വായിച്ചുകൊണ്ടുതന്നെയാണ് ദൂരദർശനിൽ നിന്നും വിടവാങ്ങിയത്.
കെഎസ്ഇബി ടെക്നിക്കൽ ബോർഡ് മെമ്പർ ആയിരുന്ന ദ്വാരകാനാഥിന്റെയും ശാന്തയുടെയും മകളാണ് ഡി ഹേമലത. ദൂരദർശനിൽ വാർത്ത വായനക്കാരെ ആവശ്യമുണ്ടെന്ന പരസ്യം ആകാശവാണിയിലൂടെ കേട്ടാണ് ഹേമലത ജോലിക്ക് അപേക്ഷിക്കുന്നത്.
1985-ല്‍ ദൂരദര്‍ശന്‍ മലയാളം തുടങ്ങിയപ്പോള്‍ രണ്ടാമത് ലൈവ് വാര്‍ത്ത വായിച്ചു കൊണ്ടായിരുന്നു ഹേമലതയുടെ ദൂരദർശൻ കരിയർ ആരംഭിച്ചത്. അന്ന് ആദ്യ ലൈവ് വാർത്ത വായിച്ച ജി ആർ കണ്ണനെയാണ് പിന്നീട് ഹേമലത വിവാഹം ചെയ്തത്. ഈ ദമ്പതികളുടെ ഒരേയൊരു മകളായ പൂർണിമ റേഡിയോ മാംഗോയിൽ അവതാരകയായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post